കാന്തപുരം ഉസ്താദിന്റെ സേവനങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നത് ഏറെ അഭിമാനകരമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം | അര നൂറ്റാണ്ടിലധികമായി കർമരംഗത്ത് ജ്വലിച്ചു നിൽക്കുന്ന കാന്തപുരം ഉസ്താദിന്റെ സേവനങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച ആഗോള മുസ്ലിം പണ്ഡിതർക്ക് മലേഷ്യൻ സർക്കാർ നൽകുന്ന ഹിജ്റ അവാർഡ് കാന്തപുരത്തിന് സമ്മാനിച്ച പശ്ചാത്തലത്തിലാണ് വി ഡി സതീശൻ്റെ അഭിനന്ദനം. മലേഷ്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിലൊന്നായാണ് ഹിജ്റ പുരസ്കാരം കണക്കാക്കപ്പെടുന്നത്. ഈ വർഷത്തെ ഹിജ്റ അവാർഡ് മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുല്ല അഹമ്മദ് ഷായിൽ നിന്നും ബഹുമാന്യനായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. കോലാലമ്പൂരിൽ നടന്ന ചടങ്ങിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. പുരസ്കാരലബ്ധിയിൽ അഭിനന്ദിക്കുന്നതോടൊപ്പം മാനവ സ്നേഹവും കരുണയും ഉയർത്തിപ്പിടിച്ച് ദീർഘനാൾ നമുക്ക് വെളിച്ചം പകരാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അഭിനന്ദന കുറിപ്പിൽ വി ഡി സതീശൻ പറഞ്ഞു.

