വിമാനാപകടം: വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തകർന്ന വിമാനത്തിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടതായാണ് വിവരം. യാത്രക്കാരുടെ പേരിൽ പ്രിഗോഷിന്റെയും ഉൾപ്പെട്ടിരുന്നു. അതേസമയം, ഇവർ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യൻ വ്യോമപ്രതിരോധ സേന, മോസ്കോയുടെ വടക്ക് ട്വർ പ്രദേശത്ത് വെടിവച്ചിട്ടതാണെന്ന് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രെ സോൺ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുക്രെയ്നെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു വാഗ്നർ ഗ്രൂപ്പ്. ഇതിനിടെ റഷ്യയിൽ പട്ടാള അട്ടിമറിക്ക് പ്രിഗോഷിൻ ശ്രമിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയുമായി 23 വർഷമായി അധികാരത്തിലിരിക്കുന്ന വ്ലാഡിമിർ പുട്ടിന്റെ മുഖത്തേറ്റ അടിയായിരുന്നു സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പ് സ്വന്തം രാജ്യത്തിനെതിരെ തിരിഞ്ഞ സംഭവം. തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്.

