KSDLIVENEWS

Real news for everyone

യൂണിറ്റിന് 60 പൈസയോളം കൂടിയേക്കും; വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിക്കും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിന്‍രാജ് ഉച്ചയ്ക്ക് 3.30ന് വാര്‍ത്താസമ്മേളനത്തില്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 60 പൈസവരെ കൂടാന്‍ സാധ്യതയുണ്ട്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്‌ഇബിയുടെ ആവശ്യം. 2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

നിരക്ക് തീരുമാനിക്കാനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനാണ്. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നാണ് കെഎസ്‌ഇബിയുടെ ശുപാര്‍ശ.

ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്‌ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. വരവും ചെലവും കണക്കാക്കിയുള്ള വര്‍ധന ആണ് കെഎസ്‌ഇബി ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ആവശ്യത്തില്‍ വലിയ ഭേദഗതികള്‍ ഇല്ലാതെ നിരക്ക് വര്‍ധനവ് ഉണ്ടായേക്കും. നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്‌ഇബി പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!