ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഉപതിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കണം: വി.എം.സുധീരൻ

തിരുവനന്തപുരം∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യം രാഷ്ട്രീയ നേതൃത്വം പരിഗണിക്കണമെന്ന അഭ്യർഥനയുമായി കോൺഗ്രസ് നേതാവ് വി.എം.സുധീരൻ രംഗത്ത്. ഈ ഉപതിരഞ്ഞെടുപ്പിൽ മാത്രം മത്സരം ഒഴിവാക്കണമെന്നാണു തന്റെ ആഗ്രഹമെന്ന് സുധീരൻ വ്യക്തമാക്കി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായ മകൻ ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന തന്റെ നിലപാടും സുധീരൻ വീണ്ടും പരസ്യമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്. ‘‘കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഇവിടെ സന്നിഹിതരായിട്ടുണ്ട്. എന്തുകൊണ്ട് നമുക്കൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചുകൂടാ? എന്തുകൊണ്ട് ജനാധിപത്യത്തിൽ ഒരു പുതിയ മാതൃക കൊണ്ടുവന്നുകൂടാ? ഉമ്മൻ ചാണ്ടി തന്റെ സ്നേഹം കൊണ്ട് കേരളത്തെ കെട്ടുവരിഞ്ഞു മുറുക്കിയിരിക്കുകയാണ്. ആ സ്നേഹത്തിനു മുന്നിൽ രാഷ്ട്രീയമില്ല, ജാതിയില്ല, മതമില്ല, വർഗ–വർണ വ്യത്യാസമില്ല. എല്ലാവരും ഒന്നിച്ചിരിക്കുന്നു. ഈ സ്പിരിറ്റ് നിലനിർത്തണം എന്നാണ് എനിക്കു പറയാനുള്ളത്. ഉമ്മൻ ചാണ്ടിക്കുശേഷം വരുന്ന ഈ ഉപതിരഞ്ഞെടുപ്പിലെങ്കിലും മത്സരം ഒഴിവാക്കണം. അത്രയേ ഞാൻ പറയുന്നുള്ളൂ. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പു വിവാദമില്ലാതെ, തിരഞ്ഞെടുപ്പില്ലാതെ എങ്ങനെ നമുക്ക് ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സാധിക്കുമെന്നു ചിന്തിക്കണം. ഇത്തരമൊരു കീഴ്‌വഴക്കം കേരളത്തിലില്ല എന്നു പലരും ചിന്തിച്ചേക്കാം. കേരളത്തിൽ ഇന്നേവരെ നടക്കാത്ത ഒരു കാര്യമാണെന്നു പറഞ്ഞേക്കാം. പക്ഷേ, രാഷ്ട്രീയ മത്സരത്തിനൊക്കെ നമുക്കു ധാരാളം അവസരമുണ്ട്. രാഷ്ട്രീയ മത്സരം നമുക്കു വീണ്ടും നടത്തുകയും ചെയ്യാം. കക്ഷി രാഷ്ട്രീയം അതേപടി അവിടെത്തന്നെ നിലനിൽക്കുന്നുമുണ്ടല്ലോ. പക്ഷേ, ഉമ്മൻ ചാണ്ടിയോടുള്ള പ്രത്യേക സ്നേഹത്തിന്റെയും ആദരവിന്റെയും പരിഗണനയുടെയും അടയാളമായി, പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായ വരുന്നയാളെ തിരഞ്ഞെടുപ്പു മത്സരം കൂടാതെ കണ്ടെത്താൻ നമുക്കു സാധിക്കുമോ എന്ന കാര്യം എല്ലാവരും നെഞ്ചത്ത് കൈവച്ചു ചിന്തിക്കണം. ഇത് എന്റെ അഭ്യർഥന മാത്രമാണ്. സ്വീകരിക്കണോ എന്നു ചിന്തിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങളാണ്. പക്ഷേ, ഇങ്ങനെയും കേരളത്തിൽ സാധിക്കും, ഇങ്ങനെയും രാഷ്ട്രീയത്തിൽ സാധിക്കും, രാഷ്ട്രീയ നേതൃത്വത്തിന് ഇങ്ങനെയും ചിന്തിക്കാൻ സാധിക്കും എന്നു നമുക്കു തെളിയിക്കാം. എന്തുകൊണ്ട് നമുക്ക് ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ ഇത്തരമൊരു ചിന്ത പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നു കൂടാ?’’ – സുധീരൻ ചോദിച്ചു.

