ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നു, നാളെ സര്‍വകക്ഷിയോഗം; പ്രതിഷേധങ്ങള്‍ ഉടന്‍ കെട്ടടങ്ങുമെന്ന് പ്രഫുല്‍ പട്ടേല്‍

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ ലക്ഷദ്വീപിൽ നാളെ സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബി.ജെ.പി അടക്കം മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് യോഗം ചേരുക. ജെ.ഡി.യുവിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് ഒാൺലൈനിലാണ് യോഗം ചേരുക. രാഷ്ട്രീയ പാർട്ടികളുടെ മുതിർ നേതാക്കളും മുഹമ്മദ് ഫൈസൽ എം.പിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ലക്ഷദ്വീപിലെ ഭരണ നടപടികളുമായി മുന്നോട്ടുപോകാൻ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്റെ നിർദേശം നൽകി. ചൊവ്വാഴ്ച നടന്ന ഒാൺലൈൻ യോഗത്തിലാണ് അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകിയത്. സർക്കാർ പരിഷ്കാരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ദ്വീപിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രതിഷേധങ്ങൾ വൈകാതെ കെട്ടടങ്ങുമെന്നും ഉദ്യോഗസ്ഥരോട് അഡ്മിനിസ്ട്രേറ്റർ പറഞ്ഞുവെന്നാണ് വിവരം. അതിനിടെ, ലക്ഷദ്വീപിൽ റിക്രൂട്ട്മെന്റുകൾ പുനഃപരിശോധിക്കാൻ വകുപ്പുതല സെക്രട്ടറിമാർക്ക് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി നിർദേശം നൽകി. എല്ലാ റിക്രൂട്ട്മെന്റ് കമ്മറ്റികളുടെ കാലാവധിയും അതിലെ അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനാണ് നിർദേശം. ലക്ഷദ്വീപിലേക്ക് സ്ഥലം മാറിയവരെ കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ട് ചെയ്യണം. ഉദ്യോഗസ്ഥരുെട കാര്യക്ഷമത നിർണയിച്ച് നടപടി സ്വീകരിക്കാനാണ് നീക്കം

