പട്ടികജാതി സംവരണം: ബി.എസ് യെദ്യൂരപ്പയുടെ വീടിനു മുന്നിൽ ബഞ്ജാര സമുദായത്തിൻറെ പ്രതിഷേധം, കല്ലേറ്,

ശിവമോഗ: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ വീടിനു നേര്‍ക്ക് ആക്രമണം. ബഞ്ജാര വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പട്ടിക ജാതി സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശുപാര്‍ശയ്‌ക്കെതിരേ ബഞ്ജാര വിഭാഗം കടുത്ത പ്രതിഷേധം നടത്തിവരുന്നതിനിടെയാണ് സംഭവം. പ്രതിഷേധക്കാര്‍ യെദ്യൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും കോലം കത്തിച്ചു യെദ്യൂരപ്പയുടെ ശിവമോഗയിലെ വീടിനു മുന്നില്‍ ആയിരത്തിലേറെ പേര്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. യെദ്യൂരപ്പയുടെ വീടിനു നേര്‍ക്ക് ഇവര്‍ കല്ലെറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിലെ ഉപജാതി വിഭാഗങ്ങള്‍ക്ക് ആനുപാതികമായി സംവരണം ശുപാര്‍ശചെയ്തുകൊണ്ടുള്ള ജസ്റ്റിസ് എ.ജെ സദാശിവ കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബഞ്ജാര സമുദായം പ്രതിഷധം നടത്തുന്നത്. പട്ടിക ജാതി വിഭാഗത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇത്തരമൊരു നീക്കമെന്നും ഇത് അശാസ്ത്രീയമാണെന്നും ഇവര്‍ ആരോപിക്കുന്നു.

