ഐപിഎല്ലിലെ റെക്കോഡ് സ്കോറുമായി ചരിത്രം തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരാബാദ്; മുംബൈയുടെ മേല്‍ നിറഞ്ഞാടി ട്രാവിസ് ഹെഡും, അഭിഷേകും, ഹെയ്ന്റിച്ച് ക്ലാസനും; തകര്‍ത്തത് 11 വര്‍ഷത്തെ ബെംഗളൂരുവിന്റെ റെക്കോഡ്

ന്യൂഡല്‍ഹി: ആരാധകർക്ക് ഇത് മറക്കാനാവാത്ത ബാറ്റിങ് വിരുന്ന്. ഐപിഎല്ലില്‍ റെക്കോഡ് സ്കോർ കുറിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് നിറഞ്ഞാടി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍, മുംബൈക്കെതിരെ, ഐപിഎല്ലിന്റെ 11 വർഷ ചരിത്രത്തിലെ റെക്കോഡ് സ്കോറാണ് സണ്‍റൈസേഴ്സ് തകർത്തത്. 20 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍, 277 റണ്‍സ്. 2013 ല്‍ അന്നത്തെ പൂണെ വാരിയേഴ്സിന്( ഇപ്പോള്‍ നിലവിലില്ല) എതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയ 5 വിക്കറ്റിന് 263 റണ്‍സ് എന്ന സ്കോറാണ് സണ്‍റൈസേഴ്സ് മറികടന്നത്. അർദ്ധ സെഞ്ച്വറികള്‍ നേടിയ ട്രാവിസ് ഹെഡ് 62(24), അഭിഷേക് ശർമ്മ 63(23), ഹെയ്ൻ റിച്ച് ക്ലാസൻ 80*(34) എന്നിവരാണ് മുംബയെ കശാപ്പ് ചെയ്തത്. എയ്ഡൻ മാർക്രം 42*(28) പുറത്താകാതെ നിന്നു. 18 സിക്സറുകളും 19 ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റർമാർ അടിച്ചെടുത്തത്. 18 പന്തില്‍ അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ്ഡാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. അഭിഷേക് ശർമ ആ ദൗത്യം ഏറ്റെടുത്ത് തുടർന്നു. 16 പന്തിലാണ് ശർമ 50 റണ്‍സെടുത്തത്. ടൂർണമെന്റില്‍ സണ്‍റൈസേഴ്സിന്റെ ബാറ്റർ നേടുന്ന വേഗമേറിയ അർദ്ധ സെഞ്ച്വറിയാണിത്. ഏഴ് കൂറ്റൻ സിക്സുകളും, മൂന്നു ഫോറുകളും അടങ്ങുന്നതായിരുന്നു ശർമയുടെ ഇന്നിങ്സ്. കാണികളെ അമ്ബരപ്പിക്കുന്ന പ്രകടനത്തിലൂടെ ഹൈദരാബാദ് ഐപിഎല്ലിലെ ആധിപത്യം ഉറപ്പിച്ചു. നാലോവറില്‍ 66 റണ്‍സ് വഴങ്ങിയ ക്വെന മഫാകയാണ് മുംബൈ നിരയില്‍ കണക്കിന് തല്ല് വാങ്ങിയത്. ജെറാഡ് കോട്സെ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയപ്പോള്‍ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 46 റണ്‍സും വഴങ്ങി. പിയൂഷ് ചാവ്ളയും ഷംസ് മുലാനിയും രണ്ടോവർ വീതം എറിഞ്ഞപ്പോള്‍ 34 റണ്‍സാണ് ഇരുവരും വഴങ്ങിയത്.

