KSDLIVENEWS

Real news for everyone

ഗോപിനാഥോ ബല്‍റാമോ അടുത്ത ഡിസിസി പ്രസിഡന്റ്; പാലക്കാട്ട് ചര്‍ച്ചകള്‍ സജീവം

SHARE THIS ON

പാലക്കാട്: പുനഃസംഘടനയ്ക്ക് കാത്തുനിൽക്കാതെ വി കെ ശ്രീകണ്ഠൻ ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതോടെ, പകരക്കാരൻ ആരെന്ന സജീവ ചർച്ചയിലാണ് പാലക്കാട്ടെ കോൺഗ്രസ് ഘടകം. നേതൃത്വത്തിനെതിരെ നേരത്തെ ശബ്ദമുയർത്തിയ എ വി ഗോപിനാഥിന് സാധ്യത കൽപ്പിക്കപ്പെടുമ്പോൾ,സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പടെ ഉയർന്നുകേൾക്കുന്ന പേര് വി ടി ബൽറാമിന്റേതാണ്. യുവപ്രാതിനിധ്യത്തിനുള്ള സാധ്യത കോൺഗ്രസ്സ് ക്യാമ്പ് തള്ളിക്കളയുന്നില്ല. വി ടി ബൽറാം, എ വി ഗോപിനാഥ് തുടങ്ങിയ പേരുകളാണ് ജില്ലയിൽ സജീവമായി ഉയരുന്നത്. കോൺഗ്രസിനുള്ളിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉയർന്നതോടെ ഡിസിസി തലത്തിലും ഇതേ വാദമുണ്ട്. വി ടി ബൽറാമിനെ ഡിസിസി പ്രസിഡണ്ടാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. വി ടി ബൽറാം വന്നാൽ പുത്തനുണർവുണ്ടാക്കുമെന്നാണ് വാദം. പാർട്ടിയ്ക്ക് പുറത്തുള്ള ആളുകളെയും സ്വാധീനിക്കാൻ കഴിയുമെന്ന് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിൽ പുന:സംഘടന ആവശ്യപ്പെട്ട് കലാപക്കൊടി ഉയർത്തിയത് എ വി ഗോപിനാഥായിരുന്നു. ഉമ്മൻചാണ്ടി നേരിട്ടെത്തിയാണ് പുന:സംഘടന ഉറപ്പു നൽകി പ്രശ്നം പരിഹരിച്ചത്. ഇപ്പോൾ വി കെ ശ്രീകണ്ഠൻ ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചതോടെ എവി ഗോപിനാഥിനെ പ്രസിഡണ്ടാക്കണമെന്നാണ് ഗോപിനാഥിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഗോപിനാഥിന് പ്രവർത്തകർക്കിടയിലുള്ള സ്വാധീനമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വി കെ ശ്രീകണ്ഠൻ ഉൾപ്പടെയുള്ള ജില്ലയിലെ ഭൂരിഭാഗം നേതാക്കളും ഇതിനെതിരാണ്. ജില്ലാ നേതാക്കളെ പൂർണമായി അവഗണിച്ച് എവി ഗോപിനാഥിനെ ഡിസിസി പ്രസിഡണ്ട് ആക്കിയാൽ ഗ്രൂപ്പ് സമവാക്യങ്ങളിൽ കാര്യമായ വ്യത്യാസം വരും. ഇത് അവഗണിച്ച് ഗോപിനാഥ് നേതൃസ്ഥാനത്തേക്ക് വന്നാൽ എന്നാൽ അത് നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!