ഒരുദിവസം കടിയേൽക്കുന്നത് 800 പേർക്ക്; ആറുമാസത്തിനിടെ നായകടിക്ക് ചികിത്സതേടിയത് ഒന്നരലക്ഷം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനിടെ നായകടിയേറ്റ് ചികിത്സതേടിയത് ഒന്നരലക്ഷത്തോളം പേരെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. തെരുവുനായകളുടെയും വളർത്തുനായകളുടെയും കടിയേറ്റ് ജനുവരിക്കും മേയ് മാസത്തിനുമിടയിൽ 1,37,137 പേർ ചികിത്സതേടി. ജൂണിൽ ഇരുപത്തയ്യായിരത്തിലേറെപ്പേർ ചികിത്സതേടിയിട്ടുണ്ടെങ്കിലും അന്തിമകണക്ക് ലഭ്യമായിട്ടില്ല. മാസം കുറഞ്ഞത് 25,000 പേരെങ്കിലും നായകടിക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. വളർത്തുനായകളുടെ കടിയേൽക്കുന്നവരിൽപലരും ചികിത്സതേടാത്തതിനാൽ ഇതുകൂടാനാണ് സാധ്യത. ഈവർഷം ഇതുവരെ ഏഴുപേർ പേവിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2,89,986 തെരുവുനായകളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒരുലക്ഷത്തോളം. ഇവയിൽ വന്ധ്യംകരിച്ചത് 18,852 എണ്ണത്തിനെ മാത്രമാണ്. 2022 സെപ്റ്റംബർമുതൽ ഈമാസം ആദ്യ വാരംവരെ 32,061 തെരുവുനായകൾക്കും 4,38,473 വളർത്തുനായകൾക്കും പേവിഷ പ്രതിരോധമരുന്ന് നൽകിയെന്നാണ് കണക്കുകൾ. പ്രതിരോധവാക്സിൻ ഉപയോഗം കൂടി പേവിഷ പ്രതിരോധവാക്സിൻ ഉപയോഗത്തിൽ 57 ശതമാനം വർധനയുണ്ടായെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പ്രതിരോധമരുന്നും ഇമ്യൂണോഗ്ലോബുലിനും ആവശ്യത്തിന് ലഭ്യമാണ്. എ.പി.എൽ. വിഭാഗത്തിലുള്ളവർക്ക് പ്രതിരോധമരുന്ന് സൗജന്യമായി നൽകുന്നത് നിർത്തുന്നത് സർക്കാരിന്റെ ആലോചനയിലുണ്ട്.
നായകടിയേറ്റവർ ജനുവരി 22,922 ഫെബ്രുവരി 25,359 മാർച്ച് 31,097 ഏപ്രിൽ 29,183 മേയ് 28,576
ജില്ല തിരിച്ച് (ജനുവരി-മേയ്)
തിരുവനന്തപുരം 19,854
കൊല്ലം 14,755
പത്തനംതിട്ട 6212
ആലപ്പുഴ 10,072
കോട്ടയം 14,159
ഇടുക്കി 3831
എറണാകുളം 12,128
തൃശ്ശൂർ 14,164
പാലക്കാട് 12,451
മലപ്പുറം 6501
കോഴിക്കോട് 8893
വയനാട് 2612
കണ്ണൂർ 7586
കാസർകോട് 3919

