ആളുകൾ ഒഴുകിയെത്തി, ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ജനഹൃദയം കീഴടക്കുന്നു

കാസര്‍കോട് : ബേക്കലിനെ ആഘോഷലഹരിയിലാഴ്ത്തി അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ പുരോഗമിക്കുന്നു. സൂഫി ഗായകരായ നൂറാന്‍ സിസ്റ്റേഴ്സിന്റെ ഉജ്വലസംഗീതവിരുന്നില്‍ തുടങ്ങി രാജ് കലേഷ്,നിര്‍മ്മല്‍ പാലാഴി തുടങ്ങിയ മികച്ച കലാകാരന്മാരുടെ പ്രകടനങ്ങളടക്കം ആസ്വാദകര്‍ ഹൃദയത്തിലേറ്റിയ മുഹൂര്‍ത്തങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
ആദ്യദിനമായ ശനിയാഴ്ച പ്രധാന വേദിയായ ചന്ദ്രഗിരിയിലാണ്
നൂറാന്‍ സിസ്റ്റേഴ്സിന്റെ സംഗീതവിരുന്ന് അരങ്ങേറിയത്. ജലന്ധര്‍ സ്വദേശിയായ ഇവരുടെ കേരളത്തിലെ ആദ്യ അവതരണമായിരുന്നു ഇത്. പ്രശസ്തനായ സൂഫി ഗായകന്‍ ഉസ്താത് ഗുല്‍ഷന്‍ മിര്‍ന്റെ മക്കളായ ജ്യോതി നൂറനും സുല്‍ത്താന നൂറനും അനുപമായ ആലാപനശൈലി കൊണ്ട് ഹൃദയം കീഴടക്കുകയായിരുന്നു.
അള്ളാ ഹൂ എന്ന ഗാനത്തോടെയായിരുന്നു സംഗീത സായാഹ്നം ആരംഭിച്ചത്. തുടര്‍ന്ന് ദാമാ ഡാം മസ്ത് കലന്ദര്‍ തുടങ്ങിയ ജനപ്രിയ ഗാനങ്ങളും ആലപിച്ചു.
രാജ് കലേഷും സംഘവും ഒപ്പം നിര്‍മ്മല്‍ പാലാഴിയും കോഴിക്കോട് നിന്നുള്ള വി ഫോര്‍ യു കലാകാരന്മാരും. കടലോളം ആവേശം നിറച്ച മായാജാലക്കാഴ്ച്ചകളും പതിനായിരങ്ങളെ പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മുഹൂര്‍ത്തങ്ങളും അടിപൊളി പാട്ടുകളും ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളും ചോദ്യോത്തരവേളകളും ക്രിസ്മസ് സമ്മാനങ്ങളുമായി ക്രിസ്മസ് രാവില്‍ ആവേശത്തിര തീര്‍ത്തു.മലപ്പുറത്തു നിന്നുള്ള കലാകാരന്‍ റിനീഷിന്റെ വയലിന്‍ പ്രകടനത്തോടുകൂടിയാണ് രണ്ടാം ദിനത്തിലെ കലാപരിപാടികള്‍ ആരംഭിച്ചത്. പിന്നീട് മലയാളത്തിന്റെ പ്രിയങ്കരനായ കല്ലുവിന്റെ മാന്ത്രിക പെട്ടിയില്‍ നിന്നും വന്നത് വിസ്മയങ്ങള്‍. ചലച്ചിത്രതാരവും നര്‍മ്മത്തിന്റ് രാജാവുമായ നിര്‍മ്മല്‍ പാലാഴിയും കൂടി ചേര്‍ന്നപ്പോള്‍ പരിപാടി വേറെ ലെവല്‍ ആയി. സന്തോഷത്തിന്റെ പൊട്ടിച്ചിരികളും ആനന്ദത്തിന്റെ കയ്യടികളും കൂടി ചേര്‍ന്നപ്പോള്‍ ആഘോഷരാവ് മികവുറ്റതായി.
ആദ്യ ദിനം കാല്‍ ലക്ഷം പേരെത്തിയ മേളയില്‍ രണ്ടാം ദിനത്തിലെത്തിയത് ഒരു ലക്ഷത്തിനടുത്ത് കാണികള്‍. ക്രിസ്മസും അവധി ദിനവും ഒരുമിച്ച് എത്തിയത് കാസര്‍കോടന്‍ ജനത ആഘോഷമാക്കി. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി നിര്‍മ്മല്‍ പാലാഴിയും സംഘവും അരങ്ങ് നിറഞ്ഞപ്പോള്‍ മാന്ത്രികതയുടെ മായാലോകവുമായി രാജ് കലേഷും ഗംഭീരമാക്കിയപ്പോള്‍ ജനങ്ങള്‍ ഇളകി മറിഞ്ഞു
https://chat.whatsapp.com/EHmOAYEj68xCv76ksQFC3k

