തോരാതെ പെയ്യുന്ന മഴ: ദേശീയപാതയിൽ പാതാളക്കുഴിയും വെള്ളക്കെട്ടും, സർവീസ് റോഡുകൾ പലസ്ഥലത്തും തകർന്നു

കുമ്പള∙ തോരാതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻനാശനഷ്ടം. വെള്ളക്കെട്ട് പലയിടങ്ങളിലും ദുരിതം വിതയ്ക്കുന്നു. ദേശീയപാതയിലെ തകർച്ച പൂർണമാണ്. പുതുതായി നിർമിച്ച സർവീസ് റോഡുകൾ പോലും വലിയ തകർച്ച നേരിടുന്നതായി നാട്ടുകാർ പറഞ്ഞു. ദേശീയപാതയിൽ എങ്ങും പാതാളക്കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു. കുമ്പള മാവിനകട്ട, ആരിക്കാടി ജംക‍്ഷൻ, മൊഗ്രാൽ ടൗൺ, മൊഗ്രാൽപുത്തൂർ ദേശീയപാതയിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിൽ റോഡ് തകർച്ചയും പൂർണമാണ്. ഇനിയും മഴ കനത്താൽ ദേശീയപാത വഴിയുള്ള ഗതാഗതത്തിന് തടസ്സം നേരിടുമെന്ന് ആശങ്കയുമുണ്ട്. കുമ്പളയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ചു നൽകിയ സൂനാമി കോളനിയിൽ മണ്ണിടിച്ചിൽ കാരണം വീടുകൾ ഭീഷണിയിലാണ്. ഒരു വീടിന്റെ അടുക്കള ഭാഗം തകർന്നിട്ടുണ്ട്. 4 വീടുകൾ അപകട ഭീഷണിയിലാണ്. കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. അപകട ഭീഷണി നേരിടുന്ന സൂനാമി കോളനിയിലെ വീടുകൾ റവന്യു അധികൃതരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു. പലയിടങ്ങളിലുള്ള വൻകുഴികളും, വെള്ളക്കെട്ടും രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്.

