യുവമോര്‍ച്ചയുടെ കൊലവിളി മുദ്രാവാക്യം; പി ജയരാജന് അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം

കണ്ണൂര്‍: യുവമോര്‍ച്ചയുടെ കൊലവിളി മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎം സംസ്ഥാനസമിതി അംഗവുമായ പി ജയരാജന് അധിക സുരക്ഷ ഏര്‍പ്പെടുത്തും.
സ്പീക്കര്‍ ഷംസീറിനെതിരെ യുവമോര്‍ച്ച ഭീഷണി മുഴക്കിയതിന് പിന്നാലെ പി ജയരാജൻ നടത്തിയ മോര്‍ച്ചറി പ്രയോഗം രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യമുയര്‍ത്തിയതോടെയാണ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനമായത്.
നിയമസഭ സ്പീക്കര്‍ എ.എൻ. ഷംസീറിനു നേരെ കൈയോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ പറഞ്ഞത്. ഗണപതി നിന്ദ ആരോപിച്ച് യുവമോര്‍ച്ച തലശ്ശേരിയില്‍ എം.എല്‍.എ ക്യാമ്ബ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് നടത്തിയ വെല്ലുവിളിക്കെതിരെയായിരുന്നു ജയരാജന്റെ പരാമര്‍ശം. കോളേജ് അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ.ഗണേഷ് പ്രസംഗിച്ചിരുന്നു.
ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ ഇന്നലെ വൈകിട്ട് കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യമുയര്‍ത്തി. നല്ലൊരു നാളില്‍ തിരുവോണത്തില്‍ ആര്‍.എസ്.എസിൻ വാളിൻ മൂര്‍ച്ച ഞങ്ങള്‍ കാട്ടിത്തന്നില്ലേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.

