കലാപഭൂമിയായി വിഴിഞ്ഞം: കല്ലും വടികളുമായി അക്രമം, പോലീസ് ബന്ദിയായി, FIR രേഖകള്‍ കീറിയെറിഞ്ഞു

തിരുവനന്തപുരം: തുറമുഖസമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി വിഴിഞ്ഞം യുദ്ധക്കളമായി. ശനിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന്‍ വളഞ്ഞു. ചിലര്‍ അകത്തേക്ക് ഇരച്ചുകയറി മരത്തടി ഉപയോഗിച്ച് സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് അടിച്ചുതകര്‍ത്തു. 36 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എസ്.ഐ. ലിജോ പി. മണിയുടെ കാലിന് ഗുരുതരപരിക്കേറ്റു.
എഫ്.ഐ.ആര്‍. രേഖകള്‍ അക്രമികള്‍ കീറിയെറിഞ്ഞു. ശനിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ള മുത്തപ്പന്‍, ലിയോണ്‍, പുഷ്പരാജന്‍, ഷാജി എന്നിവരുടെ അറസ്റ്റ് പോലീസ് രാത്രിവൈകി രേഖപ്പെടുത്തി. സമാധാനം പുനഃസ്ഥാപിക്കാന്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗം ചേരും.
വിഴിഞ്ഞത്ത് രാവിലെ 8.30-ന് തീരവാസികളുമായും 10.30-ന് അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കളക്ടറുമായും ചര്‍ച്ചനടത്തും. പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പുതിയ കേസെടുക്കും. വൈദികര്‍ ഉള്‍പ്പെടെ മുപ്പതോളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായി സമരസമിതി അറിയിച്ചു. തലയ്ക്കുപരിക്കേറ്റ വിഴിഞ്ഞം ഇടവക വികാരി ഫാ. മെല്‍ക്കോണ്‍, പാളയം സഹ വികാരി ഫാ. കാര്‍വിന്‍ എന്നിവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തത്കാലം സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാണെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

