ഷാര്‍ജയില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊന്ന് പ്രവാസി യുവാവ് ജീവനൊടുക്കി
ഷാര്‍ജ: ഷാര്‍ജയില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ പ്രവാസി യുവാവ് ജീവനൊടുക്കി. യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. ബുഹൈറയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. 30 വയസ്സുള്ള യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ക്കായി തിരിച്ചില്‍ നടത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഭാര്യയേയും രണ്ട് മക്കളേയും താന്‍ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ താമസ സ്ഥലത്ത് മക്കളുടേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തുകയായിരുന്നു. നാല് വയസുള്ള മകനും എട്ടു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യക്കാരനാണ് മരിച്ചതെന്ന് മാത്രമേ പോലീസ് അറിയിച്ചിട്ടുള്ളൂ. ഇയാള്‍ എവിടുത്തുകാരനാണെന്നോ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.