യോഗം ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; പ്രതിരോധത്തിൽ കോൺഗ്രസ്

തിരുവനന്തപുരം: യുഡിഎഫ് യോഗം ബഹിഷ്കരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരുവര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിച്ചിട്ടും സംസ്ഥാന നേതൃത്വം വിട്ടുവീഴ്ച ചെയ്യാത്തതിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യുഡിഎഫ് യോഗം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള നിയമസഭാമന്ദിരത്തിലെത്തി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും വോട്ടും ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും യോഗത്തിനെത്തിയില്ല. അദ്ദേഹം കണ്ണൂരിലായിരുന്നു.
അതേസമയം, കെ.റെയില്‍ പദ്ധതിക്കെതിരേ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണെന്നാണ് യുഡിഎഫ് നിലപാട്. ഇത് ഉപേക്ഷിച്ച് അതിവേഗ റെയിലുകള്‍ക്കായി ബദല്‍ പദ്ധതി കൊണ്ടുവരണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. പദ്ധതിക്കെതിരേ അടുത്തമാസം 18ന് സെക്രട്ടേറിയറ്റിനു മുന്നിലും പാത കടന്നുപോവുന്ന പത്തുജില്ലകളിലെ കലക്ടറേറ്റിന് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

