ടാറ്റാ ആശുപത്രി : കോവിഡ് ചികിത്സമാത്രമേ ലക്ഷ്യമിടുന്നുള്ളൂ -മന്ത്രി ശൈലജ

കാഞ്ഞങ്ങാട്: തെക്കിലിൽ ടാറ്റ നിർമിച്ച ആസ്പത്രി കോവിഡ് ബാധിതരെ കിടത്താനും അവർക്കുള്ള ചികിത്സ ലഭ്യമാക്കാനും മാത്രമേ ഇപ്പോൾ ലക്ഷ്യമിടുന്നുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
191 തസ്തികകൾ ഇവിടെ അനുവദിച്ചതിൽ ആശങ്കവേണ്ട. കോവിഡ് കാലം കഴിഞ്ഞാൽ ആവശ്യമെങ്കിൽ ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റാനാകുമല്ലോയെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടാറ്റാ ആസ്പത്രി പൂർണ സജ്ജമാകാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി.
ജില്ലയിലെ കോവിഡ് പ്രതിരോധം, ആരോഗ്യ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ എന്നിവയുടെ അവലോകനയോഗത്തിനെത്തിയതായിരുന്നു മന്ത്രി. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആസ്പത്രിയുടെയും
കാസർഗോഡ് ജനറൽ ആസ്പത്രിയുടെ അനുബന്ധ ബ്ലോക്കിന്റെയും ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്താനാകുമെന്നാണ് കരുതുന്നത്. കോവിഡ് പ്രതിരോധത്തിൽ ജില്ല വളരെ ചിട്ടയോടെയുള്ള പ്രവർത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. കളക്ടറേയും ആരോഗ്യ വകുപ്പുദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു.
നേരത്തെ നടന്ന അവലോകനയോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ്, ഡി.എം.ഒ. (ഹോമിയോ) ഡോ. രാമസുബ്രഹ്മണ്യൻ, ടാറ്റ ഹോസ്പിറ്റൽ ആർ.എം.ഒ. ഡോ. ശരണ്യ, കോവിഡ് നിരീക്ഷണ സെൽ ഓഫീസർ ഡോ. എ.ടി.മനോജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതിവാമൻ തുടങ്ങിയവർ സംബന്ധിച്ചു

