മണിപ്പുരിലെ ക്യാംപുകളിൽ കണ്ടത് ഹൃദയഭേദക കാഴ്‌ചകൾ: കെ.സി.വേണുഗോപാൽ

ഇംഫാൽ∙ മണിപ്പുരിലെ ദുരിതാശ്വാസ ക്യാംപുകളിൽ കണ്ടത് ഹൃദയഭേദകമായ കാഴ്‌ചകളെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മനോരമ ന്യൂസ് കൗണ്ടർ പോയന്റിലായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം. ‘‘സങ്കൽപ്പത്തിൽ പോലുമില്ലാത്ത കാഴ്ചയാണവിടെ. ഒരു അതിർത്തി സംസ്ഥാനത്തെ ഈ സ്ഥിയിലെത്തിക്കുകയെന്നത് ഗൗരവകരമാണ്. മണിപ്പുരിൽ സർക്കാരില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി, കോൺഗ്രസ് എന്തു സഹായം നൽകാനും തയാറാണ്. ഒരു രാഷ്ട്രീയലക്ഷ്യവുമില്ല. ക്യാംപുകളിലെ കാഴ്ച ഭീകരമാണ്. മിക്കവരും മനസ് വിറങ്ങലിച്ച് നിൽക്കുന്നവരാണ്. ഉറ്റവർ മരിച്ച്, എല്ലാം നഷ്ടപ്പെട്ടവരാണ് ക്യംപിലുള്ളവർ. കണ്‍മുന്നില്‍ മകനും ഭർത്താവുമെല്ലാം കൊല്ലപ്പെടുന്നു, വീടിന് തീയിടുന്നു, ഇതിൽ നിന്ന് രക്ഷപ്പെടുന്നതിനായി രാത്രി ഓടിയൊളിക്കേണ്ടി വന്ന അവസ്ഥയിലാണ് പലരും. മണിപ്പുരിൽ ബിജെപി നാടകം കളിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയലക്ഷ്യത്തിനായുള്ള നയങ്ങളാണ് തിരിച്ചടിയായത്’’–കെ.സി.വേണുഗോപാൽ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇടപെടേണ്ടവർ ഇടപെടണം. ഗവർണറെ കണ്ട് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളുടെ തുടക്കം പരിശോധിക്കണം. ഇരുകൂട്ടർക്കും വിശ്വാസമുള്ള നേതൃത്വം ഇടപെടണം. ആയുധങ്ങൾ താഴെ വയ്ക്കാൻ ആവശ്യപ്പെടണം. ഇതിനായി എന്തുസഹായം വേണമെങ്കിലും കോൺഗ്രസ് ചെയ്യാം. മണിപ്പൂരിനായി പ്രധാനമന്ത്രി ഇടപെടൽ നടത്തുന്നില്ല. കേന്ദ്രസർക്കാർ നല്ല കാര്യങ്ങുമായി മുന്നോട്ടു വന്നാൽ അതിനെ പിന്തുണയ്ക്കുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. മണിപ്പുരില്‍ രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ സന്ദർശനം ഇന്നലെയാണ് ആരംഭിച്ചത്.

