KSDLIVENEWS

Real news for everyone

മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യ; പീഡനക്കേസിൽ സ്ഥാപനവുമായി ബന്ധമില്ലാത്ത പൂന്തുറ സ്വദേശി അറസ്റ്റിൽ

SHARE THIS ON

തിരുവനന്തപുരം ∙ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി. പീഡനം നടന്നത് മതപഠന കേന്ദ്രത്തിന് പുറത്തെന്ന നിഗമനത്തിലാണ് പൊലീസ്. ഈ മാസം 13നാണ് ബീമാപള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിയെ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയുടെ കാരണം മാനസിക പീഡനമാണോയെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. പൊലീസിന് ലഭിച്ച വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. പീഡനം നടന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അന്വേഷണത്തിൽ പീഡനം നടന്നത് ഏതാണ്ട് ഒരു വർഷത്തോളം മുൻപാണെന്ന് കണ്ടെത്തി. ഇങ്ങനെയാണ് പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഹാഷിമിലേക്ക് അന്വേഷണം എത്തുന്നത്. തുടർന്ന് പോക്സോ കേസ് ചുമത്തി ഹാഷിമിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടി മതപഠനശാലയിൽ എത്തുന്നതിനു മുൻപാണ് സംഭവം നടന്നത്.  ഹാഷിം പൂന്തുറ സ്വദേശിയായതിനാൽ ഇയാളെ പൂന്തുറ പൊലീസിന് കൈമാറി. നിലവിൽ പോക്സോ കേസ് സംബന്ധിച്ച അന്വേഷണം പൂന്തുറ പൊലീസും പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം തേടിയുള്ള അന്വേഷണം ബാലരാമപുരം പൊലീസുമാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!