KSDLIVENEWS

Real news for everyone

പ്രവാസിയുടെ ഭാര്യ, വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് വ്യവസായിയെ വലയിലാക്കി; ഇരയെ എത്തിച്ചുകൊടുത്താല്‍ കിട്ടുന്ന കമ്മീഷനെത്രയെന്ന് തുറന്നുപറഞ്ഞ് ‘വൈറല്‍ ദമ്ബതികള്‍’

SHARE THIS ON

പാലക്കാട്: വ്യവസായിയെ ഹാണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയടക്കം ആറുപേരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് സ്വദേശി ദേവു (24), ഭര്‍ത്താവും കണ്ണൂര്‍ സ്വദേശിയുമായ ഗോകുല്‍ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയില്‍ എത്തിച്ചാണ് സംഘം പണവും സ്വര്‍ണവും തട്ടിയത്. ബലംപ്രയോഗിച്ച്‌ കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

വ്യവസായിയില്‍ നിന്ന് നാല് പവന്റെ സ്വര്‍ണമാല, കാര്‍, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ഓഫീസ് രേഖകള്‍, കൈയ്യിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. ഇയാളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച്‌ വരുതിയിലാക്കുകയാണ് ആദ്യം ചെയ്തത്. കോട്ടയം സ്വദേശി ശരത്താണ് സ്ത്രീയാണെന്ന വ്യാജേന വ്യവസായിയുമായി സംസാരിച്ചത്. ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളുവെന്നും തെറ്റിദ്ധരിപ്പിച്ചാണ് ചാറ്റിംഗ്.

കാണാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞതോടെ ശരത് തട്ടിപ്പിനായി ദേവു, ഗോകുല്‍ ദീപ് ദമ്ബതികളെ വാടകയ്ക്ക് എടുത്തു. സോഷ്യല്‍ മീഡിയയില്‍ വിഡിയോകള്‍ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും അരലക്ഷത്തിലധികം ആരാധകരുണ്ട്.

പിന്നീട് ദേവൂ വ്യവസായിയ്ക്ക് ശബ്ദ സന്ദേശങ്ങളടക്കം അയച്ച്‌ കൊടുക്കുകയായിരുന്നു. ശരത് ചാറ്റ് ചെയ്യുമ്ബോള്‍ പാലക്കാടാണ് വീടെന്ന് വ്യവസായിയോട് പറഞ്ഞിരുന്നു. അതിനാലാണ് ഓണ്‍ലൈനിലൂടെ ആള്‍തിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുത്തത്. യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കാറില്‍ കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി കൂടുതല്‍ പണം തട്ടാനായിരുന്നു ശ്രമം. ഇയാളുടെ എ.ടി.എമ്മില്‍ നിന്ന് കൂടുതല്‍ പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരയെ സംഘം പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ 40,000 രൂപയുടെ കമ്മിഷന്‍ കിട്ടുമെന്നതാണ് ദമ്ബതികളുടെ മൊഴി.

എസ്‌.ഐമാരായ വി. ഹേമലത, എം. അജാസുദ്ദീന്‍, എസ്. ജലീല്‍, എ.എസ്‌.ഐ കെ. കൃഷ്ണപ്രസാദ്, സീനിയര്‍ സി.പി.ഒമാരായ എം. സുനില്‍, ആര്‍. വിനീഷ്, കെ. ഗോപിനാഥ്, സി.പി.ഒമാരായ എസ്. ഷനോസ്, കെ. രാജേഷ്, കെ. വിനോദ്, എം. രാജ്‌മോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!