48% മഴക്കുറവ്, 2023 വരൾച്ചാ വർഷമാകാൻ സാധ്യത; രൂക്ഷത കുറവ് ഒരു ജില്ലയിൽ മാത്രം

പത്തനംതിട്ട∙ കേരളം ഇപ്പോൾ നേരിടുന്ന ചൂടും 48% മഴക്കുറവും മൂലം 2023 കഴിഞ്ഞ 55 വർഷത്തിനിടയിലെ ആറാമത്തെ വരൾച്ചാ വർഷമാകാൻ സാധ്യത. ഏറ്റവും രൂക്ഷമായ വരൾച്ച 2016 ൽ ആയിരുന്നു. 2003, 1983, 1972, 1968 എന്നിവയായിരുന്നു കാഠിന്യ തോതിന്റെ ക്രമമനുസരിച്ചുള്ള മറ്റു വരൾച്ചാ വർഷങ്ങൾ.
സംസ്ഥാനത്തെ കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മഴ തീരെ കുറഞ്ഞ് അതികഠിന വരൾച്ച അനുഭവപ്പെടുന്നത്. ഇടുക്കി, എറണാകുളം, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ കഠിന വരൾച്ചയും തിരുവനന്തപുരം, കൊല്ലം ജില്ലകൾ സാമാന്യമായ വരൾച്ചയും നേരിടുന്നു. വരൾച്ചയുടെ രൂക്ഷത കുറവുള്ള ഏക ജില്ല പത്തനംതിട്ടയാണ്.
മഴ തൽക്കാലം ശക്തമാകാൻ ഇടയില്ലാത്തതിനാൽ ഇതു വരൾച്ചാ വർഷമാകാനാണു സാധ്യതയെന്ന് സംസ്ഥാന ജലവിഭവ വിനിയോഗ കേന്ദ്രം മുന്നറിയിപ്പു നൽകി. ഹരിത ജില്ലകളായ ഇടുക്കിയും വയനാടും കൊടുംചൂടിന്റെ പിടിയിലായതോടെ കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തിൽ നിന്നുള്ള നീരൊഴുക്ക് കുത്തനെ കുറഞ്ഞു.
പ്രളയം ആവർത്തിച്ചാലും വൈകാതെ തന്നെ വരൾച്ചയും അനുഭവപ്പെടുന്ന മരുഭൂ സമാന സാഹചര്യത്തിലേക്കു സംസ്ഥാനവും നീങ്ങുകയാണെന്നാണ് പഠനം പറയുന്നത്. അതിനാൽ വരൾച്ചയെ നേരിടാനുള്ള ഹ്രസ്വ–ദീർഘകാല നടപടികൾ പഞ്ചായത്ത് തലത്തിൽ തന്നെ ഉടൻ തുടങ്ങണം.
പടിഞ്ഞാറേക്കു ചരിഞ്ഞ ഭൂപ്രകൃതി മൂലം സംസ്ഥാനത്തെ 70% ഭൂപ്രദേശങ്ങളിലെയും കിണറുകളിൽ ഉറവജലം കിട്ടാത്ത സ്ഥിതിയാണ്. മിക്ക കിണറുകളിലും ഭൂഗർഭ ജലനിരപ്പു താഴുന്നതിനാൽ ഉപ്പുവെള്ളം കരയിലെ ഉറവകളിലേക്കു അന്തർവ്യാപനം ചെയ്തു കയറാനുള്ള സാധ്യതയും പരിഗണിക്കണം. വെള്ളത്തിലെ ബാക്ടീരിയ തോത് വർധിക്കാനും ഇടയുണ്ട്.
വരൾച്ചയെ നേരിടാൻ ചെയ്യേണ്ടത്:
∙ മഴ കിട്ടുന്നതു വരെ ജല ഉപയോഗം കുറയ്ക്കുക.
∙ സംസ്ഥാനത്തെ മുഴുവൻ ജലസ്രോതസ്സുകളും നീർത്തടങ്ങളും സംരക്ഷിക്കാനും നിലനിർത്താനും നടപടി സ്വീകരിക്കുക.
∙ കുളങ്ങളും അരുവികളും വറ്റാതിരിക്കാൻ മണ്ണ്–ജല–ഭൂഗർഭ ജല സംരക്ഷണം നടത്തുക.
∙ മാലിന്യം ജലസ്രോതസ്സുകളിൽ കലരാതെ വേർതിരിക്കുക.
∙ അടുക്കളയിലെയും മറ്റിടങ്ങളിലെയും ഉപയോഗിച്ച ജലം അരിച്ച് ശുദ്ധീകരിച്ച് മറ്റു ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തുക.
∙ കൃഷിക്ക് തുള്ളിനന നടപ്പിലാക്കുക.
∙ പുതിയ ജല സ്രോതസ്സുകൾ പാടത്തിന്റെയും മറ്റും നടുവിൽ കണ്ടെത്തി വികസിപ്പിക്കുക.
∙ കൃഷിയിടങ്ങളിൽ മണ്ണും സസ്യാവരണങ്ങളും ഉപയോഗിച്ച് പുതയിടുക.
∙ മഴവെള്ള സംഭരണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുക, പാറക്കുളങ്ങളെ സംഭരണികളാക്കുക.
∙ കഴിഞ്ഞ മാസം നദീജലനിരപ്പ് 2 മീറ്ററിലേറെ താണുപോയ നിരീക്ഷണ മാപിനികൾ:
പമ്പാനദി– കല്ലിശേരി
അച്ചൻകോവിൽ– കൊല്ലകടവ്
പെരിയാർ– കാലടി
മൂവാറ്റുപുഴയാർ– കളമ്പൂര്
മീനച്ചിലാറ്– പാലാ
മണിമലയാർ– കുറ്റൂർ
കല്ലടയാർ– പുനലൂർ
വളപട്ടണംപുഴ– കൂട്ടുപുഴ

