KSDLIVENEWS

Real news for everyone

ഗവർണർ സഭയെ അവഹേളിച്ചെന്ന് സതീശൻ; വണങ്ങാന്‍ നിന്നപ്പോൾ വാണംവിട്ട പോലെ പോയെന്ന് കുഞ്ഞാലിക്കുട്ടി

SHARE THIS ON

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കുറേക്കാലമായി നടക്കുന്ന രാഷ്ട്രീയനാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയില്‍ നടന്നതെന്നും സതീശന്‍ പറഞ്ഞു.

‘സര്‍ക്കാര്‍ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്യമായ കേന്ദ്ര വിമര്‍ശനങ്ങളൊന്നുമില്ല. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ആളാണ്. പ്രതിപക്ഷത്തെ ക്ഷണിച്ചിരുന്നത് ഒരുമിച്ച് സമരം ചെയ്യാനാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് പൊതുസമ്മേളനമാക്കി മാറ്റി. നയപ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചത് സര്‍ക്കാരിന്റെ പൊള്ളയായ ചില വാഗ്ദാനങ്ങളാണ്’, സതീശന്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വണങ്ങാനിരുന്ന പ്രതിപക്ഷത്തെ തിരിഞ്ഞുപോലും നോക്കാതെ വാണംവിട്ട പോലെയാണ് ഗവര്‍ണര്‍ പോയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഗവര്‍ണര്‍ വരുന്നതും കണ്ടു വാണംവിട്ടപോലെ പോകുന്നതും കണ്ടു. പോകുമ്പോ ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് നോക്കി വണങ്ങുന്ന ഒരു പരിപാടിയൊക്കെ ഉണ്ടായിരുന്നു. തിരിച്ച് വണങ്ങാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ഗവര്‍ണര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. ബജറ്റ് സമ്മേളനത്തിന്റെ തുടക്കം അപഹാസ്യമാക്കി അവസാനിപ്പിച്ചു’, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!