തനിക്ക് വധ ഭീഷണിയുണ്ടെന്ന് കാട്ടി കെ.എം ഷാജി പരാതി നൽകി
തന്നെ വധിക്കാൻ മുംബൈ സംഘത്തിന് സി.പി.എം. നേതാവ് ക്വട്ടേഷൻ നൽകിയെന്ന് പരാതി

കണ്ണൂർ: തനിക്ക് വധഭീഷണിയുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി എം.എൽ.എ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു തന്നെ ഇല്ലാതാക്കാൻ കണ്ണൂരിലെ സി.പി.എം. നേതാവ് മുംബൈയിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയതായാണ് എം.എൽ.എ. ആരോപിച്ചത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ് ഈ നേതാവ്. ഇയാൾ ഗുണ്ടാസംഘവുമായി നടത്തുന്ന സംഭാഷണങ്ങളുടെ വോയ്സ്ക്ലിപ്പുകളടക്കമാണ് പരാതി നൽകിയത്.
25 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുന്നതും കെ.എം.ഷാജിയെ തിരിച്ചറിയാനായി സ്കൈപ്പിലൂടെ സംവിധാനം ഒരുക്കാമെന്നും കൃത്യം നടത്തിയശേഷം അന്നുതന്നെ തിരിച്ച മുംബൈയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നതും വോയ്സ്ക്ലിപ്പുകളിൽ വ്യക്തമാണെന്നും എം.എൽ.എ പറഞ്ഞു.
പ്രമുഖ പ്രാദേശിക നേതാവിന്റെ മൊബൈൽ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിവരം ചോർന്നത്. എന്നാൽ തനിക്ക് വിവരം കൈമാറിയ വ്യക്തിയെ കുറിച്ച് വിവരങ്ങൾ പുറത്തുവിടാൻ എം.എൽ.എ.തയ്യാറായില്ല.’കേരളത്തിലെ ഒരു പൊതുപ്രവർത്തകനെതിരേയും സ്വീകരിക്കാൻ പാടില്ലാത്ത ചില സമീപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. കണ്ണൂരിലെ ഒരു പാർട്ടിഗ്രാമത്തിലെ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ വ്യക്തി ബോംബെയിലെ ഒരു ഗ്രൂപ്പുമായി നടത്തുന്ന സംഭാഷണത്തിന്റെ ഒരു മൂന്ന് വോയ്സ് ക്ലിപ്പുകളാണ് ലഭിച്ചത്. പരാതി മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡി.ജി.പി.ക്കും നൽകിയിട്ടുണ്ട്.’- കെ.എം.ഷാജി പറഞ്ഞു.

