കൊല്ലം ജില്ലയില്‍ ശക്തമായ മഴ, വെള്ളക്കെട്ട്; ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു, വര്‍ക്കലയില്‍ വീട് തകര്‍ന്നു

കൊല്ലം: കൊല്ലം ജില്ലയിലാകെ ശക്തമായ വേനല്‍ മഴ. ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ വൈകിട്ടോടെ ലഭിച്ചു.
അപകടം വിതച്ച ഇടിമിന്നലില്‍ ഒരാള്‍ക്ക് മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലം ചിറ്റുമല ഓണമ്ബലത്താണ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചത്. ഓണംബലം സെന്റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.
അതേസമയം വൈകിട്ടോടെ ജില്ലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നിർമ്മാണം നടക്കുന്ന ദേശീയ പാതയില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തു. അതിനിടെ വർക്കലയിലും ഇടിമിന്നല്‍ നാശം വിതച്ചു. ഇവിടെ ഇടിമിന്നലില്‍ ഒരു വീട് തകർന്നു. വര്‍ക്കല കല്ലുവാതുക്കല്‍ നടയ്ക്കലിലാണ് സംഭവം. നടയ്ക്കല്‍ വസന്തയുടെ വീട്ടിലാണ് ഇടിമിന്നല്‍ അപകടം വിതച്ചത്. കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.