രാഹുലും മോദിയും നേര്‍ക്കുനേര്‍; ലോക്‌സഭയില്‍ ഭരണ – പ്രതിപക്ഷ ബഹളം, മാപ്പ് പറയണമെന്ന് അമിത് ഷാ

ഡല്‍ഹി: ലോക്‌സഭയില്‍ ഭരണ – പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയില്‍ ബഹളം ഉണ്ടായത്.ഹിന്ദുവിന്റെ പേരില്‍ അക്രമം നടക്കുന്നു എന്ന് രാഹുല്‍ സഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെ ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കൂടാതെ ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്ന് പറഞ്ഞ രാഹുല്‍ ദെെവവുമായി പ്രധാനമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു. ഗാന്ധിജിയെ ഉയർത്തെഴുന്നേല്‍പ്പിച്ചത് ഒരു സിനിമയാണെന്നാണ് മോദി പറഞ്ഞത്. ഇതിനെക്കാള്‍ വലിയ അജ്‌തയുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.
ലോക്‌സഭയില്‍ പരമശിവന്റെ ചിത്രം ഉയർത്തികാട്ടിയാണ് രാഹുല്‍ പ്രസംഗിച്ചത്. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ശിവന്റെ ചിത്രം ഉയർത്തിയത് സ്‌പീക്കർ എതിർത്തു. ഗുരു നാനക്കിന്റെയും ചിത്രം രാഹുല്‍ ഉയർത്തിയിരുന്നു. ‘ഇന്ത്യ’ എന്ന ആശയത്തെ ആക്രമിക്കുന്നുവെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, അഭയമുദ്രയെ കുറിച്ച് പറയാൻ രാഹുലിന് അവകാശമില്ലെന്നും അദ്ദേഹം മാപ്പ് പറയണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു.രാഹുല്‍ ലോക്‌സഭാ ചട്ടം അനുസരിച്ച് സംസാരിക്കണമെന്നും സ‌്പീക്കർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാഹുലിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ ഉള്‍പ്പെടെ ആവർത്തിച്ച് ഇടപ്പെട്ടു.

