ഹമാസ് തലവൻ ഇസ്മാഈല്‍ ഹനിയ്യയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി ഇറാൻ; ഖബറടക്കം വെള്ളിയാഴ്ച ദോഹയിൽ

തെഹ്‌റാൻ: കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയ്ക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകി ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി തെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി. പൊതുദർശനം ഉൾപ്പെടെ ഔദ്യോഗിക ചടങ്ങുകൾ ഇറാനിൽ നടന്നു.
മയ്യിത്ത് നിസ്‌കാരത്തിന് ശേഷം, ഹനിയ്യയുടെ മൃതദേഹം ടെഹ്‌റാൻ സർവകലാശാലയിൽ നിന്ന് ആസാദി സ്‌ക്വയറിലേക്ക് കൊണ്ടുപോയി. വൻ ജനാവലിയാണ് ചടങ്ങുകൾക്ക് തടിച്ച് കൂടിയിരിക്കുന്നത്. ഫലസ്തീൻ്റെയും ഇറാൻ്റെയും പതാകകളും വഹിച്ചാണ് പലരും പങ്കെടുത്തത്. അനുയോജ്യമായ സമയത്തും സ്ഥലത്തും ഈ കുറ്റകൃത്യത്തോട് പ്രതികരിക്കേണ്ടത് ഇറാൻ്റെ കടമയാണെന്ന് ഇറാനിയൻ ഷൂറ കൗൺസിൽ സ്പീക്കർ മുഹമ്മദ് ബക്കർ ഖാലിബാഫ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഖത്വറിലെത്തിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുല്‍ വഹാബ് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരവും ശേഷം ലുസൈലില്‍ ഖബറടക്കവും നടക്കും. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്നാണ് ഹമാസിന്റെ ആരോപണം.

