പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിലുള്ള വിഷമം; ഓട്ടോ ഡ്രൈവറുടെ മരണം; സമഗ്രഅന്വേഷം വേണം; എൻ.എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി

കാസർകോട് റെയിൽവെ സ്റ്റേഷന് മുൻവശം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താർ (60) എന്ന വ്യക്തി ഇന്ന് രാവിലെ ഏകദേശം 11 മണിക്ക് താമസസ്ഥലത്ത് ആത്മഹത്യ ചെയ്യുകയുണ്ടായി. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ ചില കാര്യങ്ങൾ കുറിച്ചിട്ടിരുന്നു. നാല് ദിവസം മുമ്പ് കാസർകോട് നഗരത്തിലുണ്ടായ ട്രാഫിക് കുരുക്കിൽ തന്റെ ഓട്ടോറിക്ഷ കുടുങ്ങി എന്നും കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനൂപ് പി. ഓട്ടോറിക്ഷയുടെ താക്കോൽ ഊരി കൊണ്ടുപോയെന്നും പിന്നീട് പലതവണ സ്റ്റേഷനിൽ ചെന്നപ്പോൾ മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടു തന്നില്ലെന്നും ഇതിൽ മനം നൊന്താണ് താൻ ജീവനൊടുക്കിയത് എന്നുമാണ് ഫേസ്ബുക്ക് പേജിലെ കുറിപ്പ്. 60 വയസ്സായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യന് ജീവൻ അവസാനിപ്പിക്കേണ്ടി വന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.
– എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

