അബ്ദുൾ സത്താറിന്റെ വീട് സി.പി.എം. നേതാക്കൾ സന്ദർശിച്ചു

കാസർകോട്: ആത്മഹത്യചെയ്ത ഓട്ടോ ഡ്രൈവർ കുദ്രോളി അബ്ദുൾ സത്താറിന്റെ വീട് സി.പി.എം. നേതാക്കളും സി.ഐ.ടി.യു. തൊഴിലാളി യൂണിയൻ പ്രതിനിധികളും സന്ദർശിച്ചു. പോലീസ് പിടിച്ച് സ്റ്റേഷനിൽ സൂക്ഷിച്ച ഓട്ടോറിക്ഷ നാലുദിവസം പിന്നിട്ടിട്ടും വിട്ടുനൽകാത്തതിൽ മനംനൊന്തായിരുന്നു അബ്ദുൾ സത്താർ ആത്മഹത്യചെയ്തത്. ഇദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്ന മംഗളൂരുവിലെ വാടക അപ്പാർട്ട്മെന്റിലെത്തിയ നേതാക്കൾ കുടുംബത്തെ ആശ്വസിപ്പിച്ചു.
മകൻ അബ്ദുൾ ഷാനിസിനെ കണ്ട് കേസുമായി മുന്നോട്ടുപോകാനുള്ള എല്ലാ സഹായവും വാഗ്ദാനംചെയ്തു. എസ്.ഐ.ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സർവീസിൽനിന്ന് പിരിച്ചുവിടണമെന്നുമാണ് മകന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യം.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുമതി, കാസർകോട് ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതാക്കളായ എ.ആർ. ധന്യവാദ്, ഷാഫി ചാലക്കുന്ന് എന്നിവരാണ് അബ്ദുൾസത്താറിന്റെ വീട് സന്ദർശിച്ചത്.

