അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

കോയമ്ബത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.
തിങ്കളാഴ്ച വൈകിട്ട് കോയമ്ബത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. താഴെ വീണ് ഗുരുതര പരിക്കേറ്റ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഈറോട് സ്വദേശി പ്രഭുവിനെ(19) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയതിനെ തുടർന്ന് താഴെ വീണ് പ്രഭുവിന്റെ കാലും കയ്യും ഒടിഞ്ഞു. യുവാവിന്റെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാള്‍ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂർ സ്വദേശിയായ പ്രഭു ബിടെക് (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) മൂന്നാം വർഷ വിദ്യാർഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്.
ഏത് കെട്ടിടത്തില്‍ നിന്നും തനിക്ക് ചാടാൻ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. പ്രഭു കെട്ടിടത്തില്‍ നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞയാഴ്ച താൻ മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. തനിക്ക് മഹാശക്തിയുണ്ടെന്നും യുവാവ് പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

