ഒരുവർഷം 6000ത്തിലധികം പരാതികള്‍; ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകാരെ പൂട്ടാന്‍ നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് പരാതികളും മറ്റ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപവത്കരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും കമ്മറ്റിയുടെ പ്രവര്‍ത്തനം എന്നാണ് സൂചന. സൈബര്‍ കേസുകളില്‍ അടിയന്തര നടപടികള്‍ എടുക്കുകയും എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തുകയുമാണ് ലക്ഷ്യം.
ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള 14-സി എന്നറിയപ്പെടുന്ന സൈബര്‍ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോലീസ് മേധാവികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ സൈബര്‍ കേസുകളും 14-സിക്ക് കൈമാറണം എന്നാണ് നിര്‍ദേശം. ഈ വര്‍ഷം ഇതുവരെ 6000-ലധികം ഡിജിറ്റല്‍ അറസ്റ്റ് പരാതാകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
കേസുകളുമായി ബന്ധപ്പെട്ട് ആറുലക്ഷം മൊബൈല്‍ നമ്പറുകളാണ് 14-സി ബ്ലോക്ക് ചെയ്തിട്ടുള്ളത്. മയക്കുമരുന്ന്, കള്ളപ്പണം തുടങ്ങിയവ കടത്തിയതുമായി ബന്ധപ്പെട്ട് എന്നുപറഞ്ഞാണ് തട്ടിപ്പുസംഘങ്ങള്‍ ജനങ്ങളെ ഫോണിലൂടെ ബന്ധപ്പെട്ട് പണം കവരുന്നത്. സൈബര്‍ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററും ഇതുവരെ 709 മൊബൈല്‍ നമ്പറുകളോളം ബ്ലോക്ക് ചെയ്തുട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 3025 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്.

