കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഭീകരാക്രമണം: 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 19 പേർ മരിച്ചതായും 22 പേർക്ക് പരിക്കേറ്റതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേനയുമായി മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. യൂണിവേഴ്സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്ഫോടനം നടത്തുകയും പിന്നീട് കാമ്പസിൽ കടന്ന ഭീകരർ വിദ്യാർഥികൾക്കുനേരെ വെടിയുതിർക്കുകയുമായിരുന്നു. പിന്നീട് ഇവർ ഏതാനും വിദ്യാർഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലീസുമായി മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്.
മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മറ്റു രണ്ടുപേർ കൊല്ലപ്പെട്ടതായും സർക്കാർ വക്താവ് താരിഖ് അരിയാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

