ഇറാനിലെ എവിൻ ജയിലിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണം: നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാനിലെ കുപ്രസിദ്ധിയാർജ്ജിച്ച എവിൻ ജയിലിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ മിസൈലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ജയിലിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇറാൻ ഭരണകൂടം തടവിലാക്കപ്പെട്ടവരെ സന്ദർശിക്കാനെത്തിയ കുടുംബാംഗങ്ങളും ജയിൽ ജീവനക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ എവിൻ ജയിൽ ആക്രമിച്ചതിന് പിന്നാലെ ഇതിന്റെ പരിസരത്തുനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ജയിലിനകത്ത് എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ലായിരുന്നു. വെടിനിർത്തൽ കരാറിന് തൊട്ടുമുമ്പായിട്ടായിരുന്നു ഇസ്രയേൽ എവിൻ ജയിൽ ആക്രമിച്ചത്. ആക്രമണത്തിൽ ജയിലികത്തും കേടുപാട് സംഭവിച്ചതായാണ് വിവരം.
നൂറുകണക്കിന് രാഷ്ട്രീയ തടവുകാരും വിദേശികളടക്കമുള്ളവരും ആക്ടിവിസ്റ്റുകളും എവിൻ ജയിലിൽ തടവിൽ കഴിയുന്നുണ്ട്. ഇവരുടെ ജീവൻ ആശങ്കയിലാണെന്ന് മനുഷ്യാവകാശപ്രവർത്തകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനകത്ത് കഴിയുന്നവരിൽ ഭൂരിഭാഗവും ഏറെ ദുരിതത്തിലാണെന്നാണ് വിവരം. ഇവരെ ഇവിടെ നിന്ന് മാറ്റാനുള്ള നടപടികളും ആരംഭിച്ചതായി ‘ഇറാൻ വയർ’ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനിലെ മറ്റൊരു പ്രവിശ്യയിലേക്ക് ബാക്കിയുള്ള തടവുകാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടി കൈക്കൊണ്ടുവരുന്നതായാണ് ഇറാൻ അധികൃരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട സേവനം നൽകുന്നതിനും വേണ്ടിയാണ് ഇവരെ എവിൻ ജയിലിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചതെന്ന് ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആരെയൊക്കെ, എവിടെയൊക്കെ മാറ്റി എന്നത് സംബന്ധിച്ച വിവരങ്ങൾ ഇറാൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇസ്രായേൽ മിസൈൽ ആക്രമണത്തിന് പിന്നാലെ ജയിലിനകത്ത് സംഘർഷം ഉടലെടുത്തുവെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഇറാൻ ഇത് തള്ളിക്കളഞ്ഞു. വെറും കിംവദന്തികൾ മാത്രമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ‘രക്ഷപ്പെടാൻ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല…’ സുരക്ഷിതമെന്ന് കരുതി താഴേക്ക് ഓടിയെത്തിയ നിരവധി തടവുകാർക്ക് പരിക്കേറ്റുവെന്നും ജയിലിൽ കഴിയുന്നവരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ചാരവൃത്തിക്കുറ്റം ചുമത്തി ഇറാൻ തടവിലാക്കിയിരിക്കുന്ന ഫ്രഞ്ച് പൗരയും അധ്യാപികയുമായ സെസിലി കോഹ്ലറും പങ്കാളിയായ ജാക്വസ് പാരീസും 2022 മുതൽ ഈ ജയിലിലാണ് കഴിയുന്നത്. ഇവർക്ക് പുറമേ 20-ഓളം യൂറോപ്യൻ പൗരന്മാരെ ഇറാൻ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ഫ്രാൻസ് 24 റിപ്പോർട്ട് ചെയ്യുന്നു. വിചാരണ കൂടാതെ നിരവധി പേരെ തടവിൽ പാർപ്പിച്ചിരിക്കുന്ന ഈ ജയിൽ ‘ഇറാനിലെ നീതിന്യായവ്യവസ്ഥയുടെ തമോഗർത്ത’മെന്നാണ് അറിയപ്പെടുന്നത്.
1972-ൽ സ്ഥാപിച്ച എവിൻ ജയിൽ, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നേരത്തെതന്നെ അന്താരാഷ്ട്രതലത്തിൽ കുപ്രസിദ്ധിയാർജ്ജിച്ച തടങ്കൽ കേന്ദ്രമാണ്. വധശിക്ഷകൾ, വൈദ്യുതാഘാതമേൽപ്പിക്കൽ, ഏകാന്ത തടവ്, നിർബന്ധിത കുറ്റസമ്മതം നടത്തിക്കൽ, ജയിൽ സംഘർഷങ്ങൾ എന്നിങ്ങനെ അതിക്രൂര പീഡനങ്ങൾ ജയിലിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നോ സഹകരിച്ചെന്നോ ആരോപിക്കപ്പെടുന്ന വിദേശ പൗരന്മാരും ഇവിടെ തടവിലുണ്ടെന്നാണ് വിവരം. ഇറാന്റെ ബന്ദി നയതന്ത്രത്തിന്‍റെ ഭാഗമായ ഒരു കേന്ദ്രംകൂടിയാണ് എവിൻ ജയിൽ. കൂടാതെ ഐആർജിസിയുടെ (Islamic Revolutionary Guard Corps) ഇന്റലിജൻസ് യൂണിറ്റുകൾ ഇതിനകത്ത് പ്രവർത്തിക്കുന്നതായുള്ള വിവരങ്ങളുമുണ്ട്. ഇത് ലക്ഷ്യം വെച്ചായിരിക്കാം ഇസ്രയേൽ ജയിലിന് നേരെ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.