ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

സോൾ: ഉത്തര കൊറിയയിൽ ഇതുവരെ കോവിഡ് വ്യാപനം റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). 10,462 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഒക്ടോബർ 29 വരെ ഓരാൾക്കുപോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കോവിഡ് വ്യാപനം സംബന്ധിച്ച പ്രതിവാര റിപ്പോർട്ടിൽ ഡബ്യൂ.എച്ച്.ഒ വ്യക്തമാക്കി.
നിലവിൽ രോഗബാധ സംശയിക്കുന്ന 5368 പേരിൽ എട്ടുപേർ വിദേശികളാണ്. ഒക്ടോബർ 15 മുതൽ 22 വരെ 161 പേരെ ക്വാറന്റീൻ ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. ഒക്ടോബർ 22 വരെ ഇത്തരത്തിൽ വിട്ടയച്ചത് 32,011 പേരെയാണ്. 846 ഉത്തര കൊറിയൻ പൗരന്മാർക്ക് നേരത്തെ കോവിഡ് സംശയിച്ചിരുന്നു. എന്നാൽ അവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായി.
കോവിഡ് മുക്ത രാജ്യമാണെന്ന് അവകാശപ്പെടുന്ന ഉത്തരകൊറിയ മുൻകരുതലിന്റെ ഭാഗമായി അതിർത്തികളെല്ലാം ഈവർഷം ആദ്യംതന്നെ അടച്ചിരുന്നു. കോവിഡ് വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈന അതിർത്തി കടന്നെത്തുന്നവരെ വെടിവച്ചു കൊല്ലാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിർത്തി അടച്ചതിന് പിന്നാലെ കള്ളക്കടത്ത് വർധിച്ച സാഹചര്യത്തിലാണ് കിം വെടിവച്ചു കൊല്ലാനുള്ള ഉത്തരവിട്ടത് എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.

