കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണി, പരാതിക്കു പിന്നിൽ അഭിപ്രായവ്യത്യാസം: മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഹർജി.
ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പൊലീസിന്റെ നിലപാട് തേടി. തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്ന് ഹർജിയിൽ വേടൻ പറയുന്നു. തന്റെ മാനേജര്‍മാര്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം നേടാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം.
പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു. അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണം. ബലാത്സംഗക്കുറ്റവും പ്രത്യാഘാതങ്ങളും അറിയാവുന്നവരാണ് പരാതിക്കാരിയും താനുമെന്നും ജാമ്യാപേക്ഷയിലുണ്ട്.

