KSDLIVENEWS

Real news for everyone

ജനങ്ങളെ പറഞ്ഞു പറ്റിച്ചു: ചെലവാക്കിയ പണം മന്ത്രി തിരിച്ചടക്കണം; സർക്കാരിനെതിരേ പ്രതിപക്ഷം 

SHARE THIS ON

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനസർക്കാരിനെതിരേ പ്രതിപക്ഷം. സർക്കാർ ഇതിന് ഉത്തരം പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ജനങ്ങളെ പറ്റിച്ചെന്നും ഇത് തള്ളിമറച്ചുണ്ടാക്കിയ അപകടമാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. അതേസമയം ചെലവഴിച്ച പണം കായികമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് കേരളത്തിന്റെ ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു.

മെസ്സി ഈസ് മിസ്സിങ്. സര്‍ക്കാര്‍ ഇതിന് ഉത്തരംപറയണം. ലക്ഷക്കണക്കിന് രൂപ ഇതിനായി ചെലവഴിച്ചു. അവകാശവാദങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. – സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കായികമന്ത്രി ഉത്തരംപറയണമെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു. പണം ചെലവഴിച്ച കായികമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് കേരളത്തിന്റെ ഖജനാവിലേക്ക് തിരിച്ചടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാത്തിന്റെയും പോലെ ഒരു ക്രഡിറ്റ് അടിച്ചെടുക്കാനുള്ള അവസരം മാത്രമായിട്ട് അതിനെ കണ്ട് ജനങ്ങളെ പറഞ്ഞു പറ്റിച്ചെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ഇപ്പോഴത്തെ കുട്ടികളുടെ ഭാഷയില്‍ പറഞ്ഞാല്‍ തള്ളിമറച്ചുണ്ടാക്കിയ ഒരു അപകടമാണിത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെ പറയുന്നു കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്ന്. അങ്ങനെ സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണ് ഇല്ലാതായതെങ്കില്‍ അതില്‍ വ്യക്തത വരുത്തണം. അങ്ങനെ വ്യക്തത വരുത്താന്‍ കഴിയാത്ത പക്ഷം ആ പൈസ തിരിച്ചടക്കാന്‍ സിപിഎം തയ്യാറാവണം. – ഷാഫി കൂട്ടിച്ചേർത്തു.

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കരാർ ലംഘിച്ചെന്ന എഎഫ്എ മാർക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്റെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. എന്നാൽ ഇത് തെറ്റാണെന്നാണ് കായികമന്ത്രിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്‌പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!