ട്രംപിന്റെ കടുത്ത വിമർശക റാഷിദ തലൈബ് വിജയത്തിലേക്ക്

വാഷിങ്ടണ്‍: യു.എസ്. കോണ്‍ഗ്രസിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ മുസ് ലിം-അമേരിക്കന്‍ സ്ഥാനാര്‍ഥിയായ റാഷിദ തലൈബ് വിജയത്തിലേക്ക്. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗന്‍ സംസ്ഥാനത്തെ 13ാം ജില്ലയില്‍ നിന്നാണ് റാഷിദ ജനവിധി തേടുന്നത്.
64.34 ശതമാനം വോട്ട് എണ്ണിയപ്പോള്‍ 66.5 ശതമാനം വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി റാഷിദ ലീഡ് ചെയ്യുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡേവിഡ് ഡുഡെഹോഫര്‍ 29.4 ശതമാവും സാം ജോണ്സണ് 2.5 ശതമാനവും വോട്ട് നേടി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയാണ് 44 കാരിയായ ഈ ഫലസ്തീന്- അമേരിക്കന്‍ വംശജ. രണ്ട് വര്‍ഷം മുമ്ബ് യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ് ലിം വനിതകളില്‍ ഒരാളെന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. 2018ലെ തെരഞ്ഞെടുപ്പില്‍ റാഷിദ അടക്കം നാല് ഡെമോക്രാറ്റിക് അംഗങ്ങളാണ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇലാന്‍ ഒമര്‍ (മിനിസോട്ട), അലക്സാഡ്രിയ ഒകാസിയോ (ന്യൂയോര്‍ക്ക്), അയന്ന പ്രസ് ലെ (മസാച്ചുസെറ്റ്സ്) എന്നിവരാണ് മറ്റുള്ളവര്‍. ഈ നാലു പേരുടെ സംഘത്തെ ‘പടക്കൂട്ടം’ എന്നാണ് അറിയപ്പെട്ടിരുന്നു.
റാഷിദയെയും സംഘത്തെയും ലക്ഷ്യമിട്ട് നിരവധി ട്വീറ്റുകള്‍ ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. ട്രംപിന് ഇനി അമേരിക്കന്‍ പ്രസിഡന്റായി ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റാഷിദ വ്യക്തമാക്കിയിരുന്നു.

