തിരുവനന്തപുരം പാപ്പാലയിലെ അപകടത്തിൽ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു: അനാഥരായി രണ്ടു മക്കൾ; രാത്രിയിൽ ജീപ്പ് കത്തിച്ച് അജ്ഞാതർ, ദുരൂഹത

തിരുവനന്തപുരം: എംസി റോഡില്‍ കിളിമാനൂര്‍ പാപ്പാലയില്‍ ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം. പൊലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയെന്നും അപകടത്തില്‍പ്പെട്ട ജീപ്പിനു രാത്രി തീവച്ച് തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം.
ജനുവരി 4ന് നടന്ന അപകടത്തില്‍ പരുക്കേറ്റ കുമ്മിള്‍ പഞ്ചായത്തില്‍ മുക്കുന്നം പുതുക്കോട് രാജേഷ് ഭവനില്‍ രഞ്ജിത്ത് (41) ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഭാര്യ അംബിക (36) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ 7ന് മരിച്ചിരുന്നു. അപകടത്തില്‍ തകരാറു സംഭവിച്ച ജീപ്പ് കസ്റ്റഡിയില്‍ എടുത്ത് കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇന്നലെ രാത്രി ആരോ ജീപ്പിനു തീയിട്ടു. തെളിവു നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പെയിന്റിങ് തൊഴിലാളിയായ രഞ്ജിത്തും ഭാര്യയും കിളിമാനൂരില്‍ നിന്നു പുതുക്കോട്ടേയ്ക്കു പോകുമ്പോഴാണ് അമിതവേഗത്തിലെത്തിയ ജീപ്പിടിച്ചത്. തുടര്‍ന്ന് പോസ്റ്റിലിടിച്ചു. വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയെങ്കിലും ജാമ്യത്തില്‍ വിട്ടു. ജീപ്പിലുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു.
ദമ്പതികളില്‍ ഭര്‍ത്താവ് കൂടി മരിച്ചതോടെ പ്രതിഷേധം കനക്കുകയായിരുന്നു. മൃതദേഹവുമായി നാട്ടുകാര്‍ എംസി റോഡ് ഉപരോധിച്ചു. വിഷ്ണുവിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ജീപ്പില്‍നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റേത് ഉള്‍പ്പെടെ രണ്ടുപേരുടെ ഐഡി കാര്‍ഡുകള്‍ കിട്ടിയിരുന്നു. ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആരോപണം. ആറും ഒന്നരയും വയസുള്ള രണ്ടു കുട്ടികളാണ് രഞ്ജിത്-അംബിക ദമ്പതികളുടെ മരണത്തോടെ അനാഥരായത്

