‘സ്വാധീനശക്തിയുള്ളയാളായതിനാല്‍ അന്വേഷണത്തെ സ്വാധീനിക്കും’: സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച വിധിപ്പകര്‍പ്പ് പുറത്ത്. സാധാരണ കേസായി കാണാനാവില്ലെന്നും അതീവ ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി.
എ. പത്മകുമാര്‍ മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാണ്. സ്വാധീനശക്തിയുള്ളയാളായതിനാല്‍ അന്വേഷണത്തെ സ്വാധീനിക്കാെന്നും കോടതി. പത്മകുമാർ, മരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ആസൂത്രിതവും കൂട്ടത്തോടെയുമുള്ള കൊള്ളയാണ് നടന്നത്. തൊണ്ടിമുതല്‍ പൂർണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ ജാമ്യം നല്കാൻ ആവില്ലെന്നും കോടതി.
കെ.പി.ശങ്കർദാസിനെതിരെ ഹൈക്കോടതി വീണ്ടും രംഗത്തെത്തി. ആശുപത്രിയില്‍ തുടരാൻ ഗുരുതര രോഗമുണ്ടോ എന്ന കാര്യം ഉറപ്പാക്കണം. ഇതിനായി മെഡിക്കല്‍ ബോർഡ് രൂപീകരിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിർദ്ദേശം. വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 27ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ.
ഡിസംബര്‍ 5 മുതല്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. കേസില്‍ പ്രതി ആയ ശേഷം പെട്ടെന്ന് ചില അസുഖങ്ങള്‍ കാരണം അദ്ദേഹത്തിൻറെ തന്നെ ഇഷ്ടാനുസരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൊണ്ട് മാത്രം അറസ്റ്റ് ഒഴിവാക്കാനാവില്ല. ആശുപത്രിയില്‍ വെച്ച് നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ എസ് ഐ ടി അത് ചെയ്തില്ല. ചികിത്സ തടസ്സപ്പെടുത്താതെ ഇപ്പോള്‍ ചെയ്തത് പോലെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ അത് വൈകിപ്പിച്ചു. ശങ്കർ ദാസിന്റെ മകൻ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു എന്നത് കോടതിക്ക് ബോധ്യമുണ്ടെന്നും വിധിയില്‍.
അതേസമയം, ദ്വാരപാലക ശില്പ കേസില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപാളി കേസില്‍ റിമാൻഡില്‍ തുടരുന്നതിനാല്‍ ജയില്‍ മോചിതനാവില്ല.
ഒൻപത് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, മൂന്ന് ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യം, കേരളം വിട്ടുപോകരുത്, അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ ഇടപെടരുത്, പാസ്പോർട്ട് കോടതിയില്‍ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിവയാണ് ഉപാധികള്‍. കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിലേക്ക് വഴിവെച്ചതെന്നാണ് കോടതി ഉത്തരവ്.
90 ദിവസമായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിച്ചില്ല. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കില്‍ ജാമ്യം ലഭിക്കില്ലായിരുന്നു. ഒക്ടോബർ 17നാണ് ദ്വാരപാലക ശില്പക്കേസില് പോറ്റി അറസ്റ്റിലായത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രധാന പ്രതികളായ എ. പത്മകുമാർ, ബി.മൂരാരി ബാബു, നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി. വിധി പിന്നീട് പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

