KSDLIVENEWS

Real news for everyone

തിരുവനന്തപുരം-കണ്ണൂർ അതിവേഗറെയിൽ പ്രഖ്യാപനം ഉടൻ: എലിവേറ്റഡ്-തുരങ്കപാതയുമായി ശ്രീധരൻ; 22 സ്റ്റേഷൻ

SHARE THIS ON

പാലക്കാട്: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളത് കൊണ്ട് തങ്ങൾ നടപടികൾ നേരത്തെയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

നഞ്ചൻകോട് റെയിൽവേപാത ഈ വർഷത്തെ ബജറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനായി റെയിൽവേ മന്ത്രി അശ്വിനി വൈഷണവിനെ കാണാൻ ചെന്നപ്പോഴാണ് അതിവേഗ റെയിൽപാത സംബന്ധിച്ച് ധാരണയായതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പദ്ധതി 350 കി.മീറ്റർ വേഗതയിലായിരുന്നു. 60-64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ പരിധി. അത് മാറ്റി 200 കിലോമീറ്ററാണ് ഇപ്പോൾ പരിഗണിക്കുന്ന പരമാവധി വേഗം. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. 22 സ്‌റ്റേഷനുകളാണ് ഉണ്ടാകുകയെന്നും ശ്രീധരൻ വിശദീകരിച്ചു.

സ്റ്റേഷനുകൾ

തിരുവനന്തപുരം സെൻട്രൽ-  തിരുവനന്തപുരം വിമാനത്താവളം- വർക്കല- കൊല്ലം-കൊട്ടാരക്കര- അടൂർ- ചെങ്ങന്നൂർ-കോട്ടയം-വൈക്കം-എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം)-ആലുവ-നെടുമ്പാശ്ശേരി-തൃശ്ശൂർ-കുന്നംകുളം-എടപ്പാൾ-തിരൂർ-മലപ്പുറം (കരിപ്പൂർ വിമാനത്താവളം)-കോഴിക്കോട് (റെയിൽവേ സ്റ്റേഷന് സമീപം)- കൊയിലാണ്ടി-വടകര-തലശ്ശേരി-കണ്ണൂർ.

തുടക്കത്തിൽ എട്ട് കോച്ചുകളുണ്ടാകും. 560 പേർക്ക് യാത്ര ചെയ്യാം. പിന്നീട് യാത്രക്കാരുടെ എണ്ണം നോക്കി മാറ്റും. 86000 കോടിയാണ് പദ്ധതി ചെലവ്. ഇത് 1 ലക്ഷം കോടി വരെ നീളാം. പദ്ധതി ചെലവിന്റെ 51 % റെയിൽവേ വഹിക്കും.60000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കണം. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. കിലോമീറ്ററിന് 200 കോടി എന്ന നിലക്കാണ് കണക്കാക്കുന്നത്. അപകടം കുറയും യാത്രാ ചെലവും കുറയും എന്നതാണ് അതിവേഗ റെയിലിന്റെ പ്രത്യേകത. ഇപ്പോഴുള്ള പാതയുമായി കണക്ഷൻ ഉണ്ടാകില്ല. സ്റ്റാൻഡേർഡ് ഗേജിൽ ആയിരിക്കും നിർമാണം. ഗുഡ്‌സ് ട്രെയിനുകൾക്ക് സർവീസ് ഉണ്ടാകില്ല.

70 ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാൽ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്. തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല. അതേ സമയം കൃഷിക്ക് ഉപയോഗിക്കാം. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!