ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം: അത്യാഹിത ചികിത്സ ദയയല്ല; ഓരോ പൗരന്റെയും അടിസ്ഥാന അവകാശം: ടി.സിദ്ദിഖ് എംഎൽഎ

കല്പറ്റ: ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ടി.സിദ്ദിഖ് എംഎൽഎ. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗ വിഷയമല്ലെന്നും അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണെന്നും ടി.സിദ്ദിഖ് പറഞ്ഞു.
അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല. അത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ്. നെഞ്ചുവേദനയുമായി എത്തുന്ന രോഗിക്ക് പ്രാഥമിക പരിശോധന, സിപിആര്‍, ആവശ്യമായ മരുന്നുകള്‍, പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഇവ ലഭ്യമാക്കണം. ഇവ ഇല്ലെങ്കില്‍ അത് സിസ്റ്റത്തിന്റെയും അതിനെ നയിക്കുന്നവരുടെയും പരാജയമാണെന്ന് സിദ്ദിഖ് സമൂഹമാധ്യമത്തിൽ കുറിച്ചു.
മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതുകൊണ്ട് മാത്രം ഒരു ആശുപത്രിക്ക് ഉത്തരവാദിത്തം അവസാനിക്കുന്നില്ല. രോഗിയെ കൈമാറുന്നതുവരെ ജീവന് സംരക്ഷിക്കേണ്ട ബാധ്യതയും ആംബുലന്‍സില്‍ ആവശ്യമായ മെഡിക്കല്‍ പിന്തുണ ഉറപ്പാക്കേണ്ട കടമയും ഭരണകൂടത്തിനുണ്ട്. അതില്‍ പരാജയപ്പെടുന്നത് വെറും അനാസ്ഥയല്ല. ഭരണപരമായ കുറ്റകൃത്യമാണ്. ഇത്തരമൊരു മരണത്തിന് ശേഷം പതിവ് പ്രസ്താവനകളും അന്വേഷണ വാഗ്ദാനങ്ങളും മതിയാകില്ല. ആരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്, എന്തുകൊണ്ട് അടിയന്തര ഇടപെടലുകള്‍ നടന്നില്ല തുടങ്ങിയ കാര്യങ്ങളില്‍ അടക്കം വ്യക്തമായ ഉത്തരങ്ങള്‍ പറഞ്ഞേ തീരൂ. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി ഉണ്ടാകണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

