മദ്യപിച്ച് ഡ്രൈവിംഗ്, നിയന്ത്രണം വിട്ട എസ്‌യുവി ഇടിച്ചുകയറ്റിയത് നിരവധി കാറുകളിലേക്ക്; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റില്‍

വഡോദര: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റില്‍.ജേക്കബ് മാർട്ടിൻ(53) ആണ് അറസ്റ്റില്‍ ആയത്.
ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ വഡോദരയിലെ അക്കോട്ടയില്‍ വെച്ചാണ് അപകടം നടന്നത്. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ജേക്കബ് മാർട്ടിൻ.
എസ്‌യുവി ആയിരുന്നു മാർട്ടിൻ ഓടിച്ചിരുന്നത്. ഇത് നിയന്ത്രണം വിട്ട് റോഡരികില്‍ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളില്‍ ഇടിക്കുകയായിരുന്നു. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായം ഉണ്ടായില്ല. സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോള്‍ രണ്ട് കാലില്‍ നില്‍ക്കാൻ പോലുമാവാത്ത അവസ്ഥയിലായിരുന്നു മാർട്ടിനെ കണ്ടത്. ഇയാളുടെ കാറില്‍ കറുത്ത ഫിലിമും പതിപ്പിച്ചിരുന്നു.
കാറുകളുടെ ഉടകള്‍ പരാതി നല്‍കിയതോടെ മാർട്ടിനെതിരെ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് കേസെടുത്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ ജാമ്യത്തിലിറങ്ങി. അന്വേഷണത്തിൻറെ ഭാഗമായി ഇദ്ദേഹത്തിൻറെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഞ്ജി ട്രോഫിയില്‍ ബറോഡ ടീമിനെ നയിച്ച മുൻ ക്യാപ്റ്റൻ കൂടിയാണ് മാർട്ടിൻ. കരിയറില്‍ നിന്നും വിരമിച്ചതിനു ശേഷം കോച്ചിങ്ങിലും ബിസിനസിലുമായി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനുമുൻപും ഇദ്ദേഹം പല കേസുകളില്‍ മാർട്ടിൻ പൊലീസിന് തലവേദനയായി മാറിയിട്ടുണ്ട്. 2011-ല്‍ മനുഷ്യക്കടത്ത് കേസിലും ഇദ്ദേഹം അറസ്റ്റിലായിരുന്നു. 2018ല്‍ ഉണ്ടായ അപകടത്തില്‍ മാർട്ടിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

