സ്പീക്കര്‍ക്കെതിരായ അവിശ്വാസ നോട്ടീസ് നല്കാൻ പ്രതിപക്ഷം; തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പുവെക്കില്ല

ദില്ലി: സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തില്‍ നോട്ടീസ് നല്കാൻ പ്രതിപക്ഷ തീരുമാനം. ലോക്സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കും.
തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെക്കില്ല. വനിതാ എംപിമാർക്കെതിരെ സ്പീക്കർ അസത്യം പറഞ്ഞുവെന്നും സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കുന്നത്. നരേന്ദ്രമോദി സർക്കാറിന്റെ കാലത്ത് സ്പീക്കർക്ക് എതിരായ അവിശ്വാസ നോട്ടീസ് ഇതാദ്യമായാണ് വരുന്നത്.
സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നല്‍കേണ്ടത്. നിലവില്‍ സഭയില്‍ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാല്‍ ഇത് ലോക്സഭാ സെക്രട്ടറി ജനറലിനാണ് നല്‍കുക. ഇന്ത്യ സഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്കാൻ തീരുമാനിച്ചത്. എന്നാല്‍, മമത ബാനർജി കോണ്‍ഗ്രസിനോട് ഇടഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെക്കില്ല. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസില്‍ ചൂണ്ടിക്കാട്ടും.

