KSDLIVENEWS

Real news for everyone

ആറ് ഖണ്ഡികകൾ ആലപിക്കണം, എഴുന്നേറ്റുനിൽക്കണം; വന്ദേമാതരത്തിന് പുതിയ പ്രോട്ടോക്കോളുമായി കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോക്കോൾ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പുതിയ നിർദേശപ്രകാരം, വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകൾ ഉൾപ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കൻ്റും ദൈർഘ്യമുള്ള പതിപ്പാണ് ഇനി മുതൽ ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കേണ്ടത്.

ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകൾ ഉണ്ടായിരുന്നില്ല. ഇനിമുതൽ ദേശീയ പതാക ഉയർത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങൾക്ക് മുൻപും ശേഷവും ഈ ഗീതം ആലപിക്കണമെന്ന് ജനുവരി 28-ന് പുറപ്പെടുവിച്ച 10 പേജുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു.

ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളിൽ വന്ദേമാതരത്തിന് മുൻഗണന നൽകണമെന്നും അത് ആദ്യം ആലപിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. ഗീതം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ സദസ്സിലുള്ളവർ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം. എന്നാൽ, വാർത്താചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. ഇത് സിനിമയുടെ പ്രദർശനത്തെ തടസ്സപ്പെടുത്താതിരിക്കാനാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബാന്റ് സെറ്റുകളുടെ അകമ്പടിയോടെ വന്ദേമാതരം അവതരിപ്പിക്കുന്ന അവസരങ്ങളിൽ ഗീതം ആരംഭിക്കുന്നതിന് മുൻപായി ഏഴ് താളത്തിലുള്ള ഡ്രം റോൾ ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.

ചടങ്ങുകളെ ആഭ്യന്തര മന്ത്രാലയം മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സിവിൽ ഇൻവെസ്റ്റിറ്റ്യൂറുകൾ, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഔദ്യോഗിക സന്ദർശനങ്ങൾ, ദേശീയ പതാക പരേഡിനായി കൊണ്ടുവരുന്ന സമയം തുടങ്ങിയവയിൽ ഗീതം കേൾപ്പിക്കണം. സാംസ്കാരിക പരിപാടികളിലും പതാക ഉയർത്തുന്ന ചടങ്ങുകളിലും ഗീതം കേൾപ്പിക്കുന്നതിനൊപ്പം സമൂഹാലാപനവും നടത്തണം. സ്കൂളുകളിൽ രാവിലെ വന്ദേമാതരം ആലപിക്കണമെന്നും വിദ്യാർത്ഥികളിൽ ദേശീയ പതാകയോടും ദേശീയഗീതത്തോടും ആദരവ് വളർത്താൻ സ്കൂൾ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.

1870-കളിലെ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി സംസ്‌കൃതമിശ്രമായ ബംഗാളി ഭാഷയിൽ രചിച്ച ഗീതമാണ് വന്ദേമാതരം. 1950-ൽ ഈ ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചു. 1937-ൽ കോൺഗ്രസ് ഗാനത്തിലെ പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തതിലൂടെ ദേശീയ പ്രതീകത്തെ ദുർബലപ്പെടുത്തിയെന്നും വന്ദേമാതരത്തെ വിഭജിച്ചതാണ് രാജ്യത്തിന്റെ വിഭജനത്തിന് കാരണമായതെന്നും കഴിഞ്ഞ വർഷം പാർലമെന്റിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയവും വന്ദേമാതരത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!