KSDLIVENEWS

Real news for everyone

തിരിച്ചടിച്ച്‌ ഇറാൻ: യു.എസ് വിമാനവാഹിനിക്കപ്പല്‍ എബ്രഹാം ലിങ്കണ്‍ ആക്രമിച്ചു; കടലും കരയും അധിനിവേശക്കാരുടെ ശവപ്പറമ്പാകുമെന്നും മുന്നറിയിപ്പ്

SHARE THIS ON

ടെഹ്റാൻ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി. ഓപ്പറേഷൻ ട്രൂ പ്രോമിസ് -4 എന്ന് പേരിട്ട ആക്രമണത്തില്‍ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് കപ്പലിനെ തകർത്തതെന്നും അധിനിവേശക്കാരുടെ ശവപ്പറമ്പായി കടലും കരയും മാറുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി. ജനുവരി അവസാനം മുതല്‍ അറേബ്യൻ കടലില്‍ നിലയുറപ്പിച്ചിട്ടുള്ള കപ്പലാണിത്. എന്നാല്‍ കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ അമേരിക്കൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമേരിക്കൻ, ഇസ്റാഈലി ലക്ഷ്യങ്ങളില്‍ നേരത്തെ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതെന്ന് ഐ ആർ ജി സി പ്രസ്താവനയില്‍ പറയുന്നു. ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയയും സൈനിക കമ്മ്യൂണിക്കേഷനുകളും ഈ അവകാശവാദം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിഷ്പക്ഷ സ്രോതസ്സുകളില്‍ നിന്നുള്ള സ്വതന്ത്ര സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല.

അതേസമയം, ഇറാന്റെ തിരിച്ചടിയില്‍ ഇസ്റാഈലില്‍ മരണം ഒമ്പതായി ഉയർന്നു. ഇസ്റാഈലിലെ ബീത് ശമേഷ് (Beit Shemesh) നഗരത്തില്‍ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പതിച്ചാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്. മഗൻ ഡേവിഡ് അദോം ആംബുലൻസ് സർവീസാണ് മരണം സ്ഥിരീകരിച്ചത്. വെസ്റ്റ് ജെറുസലേമിനും യാഫയ്ക്കും ഇടയിലുള്ള ഈ നഗരത്തില്‍ പഴയ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് മിസൈല്‍ പതിച്ചത്.

ആക്രമണ സമയത്ത് നഗരത്തില്‍ അപായ സൈറണുകള്‍ മുഴങ്ങാതിരുന്നത് ഇസ്റാഈലില്‍ വലിയ ആശങ്കയ്ക്കും ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്റെ മിസൈലുകളെ തടയാൻ ഇസ്റാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കാതെ പോകുന്നത് വലിയ സുരക്ഷാ ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!