KSDLIVENEWS

Real news for everyone

റഷ്യൻ എണ്ണ: ഇന്ത്യയെ കളിയാക്കി യുഎസ്, ഞങ്ങൾ പറഞ്ഞാൽ എന്തും ചെയ്യും; ആരുടെയും അനുമതി വേണ്ടെന്ന് തിരിച്ചടിച്ച് കേന്ദ്രം

SHARE THIS ON

30 ദിവസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകിയെന്ന യുഎസിന്‍റെ പ്രസ്താവന രാജ്യത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യയുടെ പരമാധികാരം കേന്ദ്രസര്‍ക്കാർ അമേരിക്കക്ക് മുന്നിൽ പണയം വെച്ചെന്നാണ് പ്രതിപക്ഷ പാർ‍ട്ടികളുടെ ആരോപണം. ഇതിനിടയിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നടത്തിയ മറ്റൊരു പരാമർശവും വിവാദത്തിലായി. എന്തുപറഞ്ഞാലും അനുസരിക്കുന്നവരാണ് ഇന്ത്യക്കാർ എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

പശ്ചിമേഷ്യയിലെ യുദ്ധത്തിനിടയിലും രാജ്യാന്തര വിപണിയില്‍ മതിയായ ക്രൂഡ് ഓയിൽ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ബെസന്‍റ് ഒരു അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഞങ്ങളുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള അനുമതി നൽകിയിരുന്നു. ഇന്ത്യക്കാർ എന്തു പറഞ്ഞാലും അനുസരിക്കുന്നവരാണ്. അടുത്ത കാലത്താണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്. അത് അവർ അനുസരിച്ചു. റഷ്യൻ എണ്ണക്ക് പകരം യുഎസ് എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. എന്നാൽ രാജ്യാന്തര വിപണിയിൽ താൽകാലികമായുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് വീണ്ടും അനുമതി നൽകി. ചിലപ്പോൾ റഷ്യൻ എണ്ണയ്ക്ക് കൂടുതൽ ഇളവ് നൽകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യ ഏത് രാജ്യത്തു നിന്ന് വേണമെങ്കിലും ക്രൂഡ് ഓയിൽ വാങ്ങുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. ഹോർമൂസ് കടലിടുക്കിലെ പ്രശ്നങ്ങൾ വഷളാണെങ്കിലും ഇന്ത്യയുടെ ക്രൂ‍ഡ് ഓയിൽ മേഖല സുരക്ഷിതമാണ്. നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ക്രൂഡ് ഓയിൽ വാങ്ങിയിരുന്നത്. ഇപ്പോഴത് 40 രാജ്യങ്ങളിൽ നിന്നാണ്. ഒരേ സമയം പല വിപണികളിൽ നിന്ന് എണ്ണ വാങ്ങുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വിപണികളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിക്കുക എന്ന തന്ത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. ക്രൂഡ് ഓയിൽ വാങ്ങാൻ മറ്റേതെങ്കിലും രാജ്യത്തിന്‍റെ അനുമതി ഇന്ത്യക്ക് ആവശ്യമില്ലെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്നും ഇതിൽ പറയുന്നു.

പ്രതിസന്ധിയുണ്ടോ?

നിലവിൽ രാജ്യത്ത് 250 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 7–8 ആഴ്ചകൾ വരെ രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമാണിത്. നിലവിൽ പ്രതിവർഷം 258 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. ഇത് തദ്ദേശീയ ഉപഭോഗത്തേക്കാൾ കൂടുതലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ ക്ഷാമം നേരിടുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!