ചെറിയ കളി ഇനിയില്ല: വമ്പൻ മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; തിരിച്ചടിയുടെ പ്രഹരം കൂടും

ടെഹ്റാൻ: യുഎസിനും ഇസ്രയേലിനമെതിരെ നടത്തുന്ന തിരിച്ചടിയിൽ കാതലായ മാറ്റം വരുത്തി ഇറാൻ. ലളിതമായ തിരിച്ചടി നൽകുന്ന രീതിയിൽനിന്ന് മാറി, അതിശക്തമായ മിസൈൽ ആക്രമണങ്ങൾ ദീർഘകാലം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇറാൻ. ഇനിമുതൽ ഒരു ടണ്ണിലധികം ഭാരമുള്ള അതീവ പ്രഹരശേഷിയുള്ള പോർമുനകൾ വഹിക്കുന്ന മിസൈലുകളാകും പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിടുക എന്നാണ് വിവരം. പരമാവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. വിമാനത്താവളങ്ങൾ, ബങ്കറുകൾ, തുറമുഖങ്ങൾ, കമ്മ്യൂണിക്കേഷൻ ഹബ്ബുകൾ, കമാൻഡ് സെന്ററുകൾ തുടങ്ങിയ സുപ്രധാന സൈനിക കേന്ദ്രങ്ങളെ തകർക്കാൻ ഇതിലൂടെ സാധിക്കും.
ഒരേസമയം വൻതോതിൽ മിസൈലുകൾ തൊടുത്തുവിട്ട് ശത്രുരാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തളർത്തുന്ന രീതിയാണ് ഇറാൻ സ്വീകരിക്കുന്നത്. ഇസ്രയേലിന്റെ അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ തുടങ്ങിയ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇത്തരം കൂട്ടായ ആക്രമണങ്ങൾക്കൊണ്ടേ സാധിക്കുവെന്നാണ് ഇറാൻ വിലയിരുത്തുന്നത്.
ഇറാന്റെ പുതിയ യുദ്ധതന്ത്രത്തിൽ ഖോറംഷഹർ-4 പോലുള്ള മിസൈലുകൾ പ്രധാന പങ്കുവഹിക്കും. വലിയ ഭാരം വഹിക്കാനുള്ള ശേഷിയും ഇടത്തരം ദൂരപരിധിയും ഈ മിസൈലുകളെ കൂടുതൽ അപകടകാരികളാക്കുന്നു. ഇസ്രയേലിലെയും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളിലെയും തന്ത്രപ്രധാന ആസ്തികളെ തകർക്കുക എന്നതാണ് ഇറാന്റെ പദ്ധതി.
ഇറാന്റെ ഈ തന്ത്രപരമായ മാറ്റം മേഖലയിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലുകൾക്ക് കാരണമാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ മിസൈൽ പോളിസിയിലുണ്ടായ ഈ മാറ്റം പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിയെഴുതുന്നതാണ്. ഇറാന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് അമേരിക്കൻ-ഇസ്രയേൽ വൃത്തങ്ങൾ.

