ഗൾഫിലെ യൂ.എസ് താവളങ്ങൾ ആക്രമിക്കും: ഹോർമുസ് അടഞ്ഞുതന്നെ കിടക്കും; മുജ്തബയുടെ ആദ്യ സന്ദേശം

ടെഹ്റാൻ: ഗൾഫ് മേഖലയിലെ മുഴവൻ യുഎസ് താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി ഖമനേയി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്. യുഎസ്, ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ എല്ലാ യുഎസ് താവളങ്ങളും ഉടനടി അടച്ചുപൂട്ടണമെന്ന് മുജ്താബ ആവശ്യപ്പെട്ടു. ഈ താവളങ്ങൾ പ്രവർത്തനക്ഷമമായി തുടരുകയാണെങ്കിൽ അവ ആക്രമണം നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണകപ്പലുകളുടെ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്ന സമ്മർദ തന്ത്രം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷ സാഹചര്യത്തിൽ ഈ പാത അടയ്ക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.
അയൽക്കാരമായുള്ള സൗഹൃദത്തിൽ ഇറാനും വിശ്വസിക്കുന്നുണ്ട്. അയൽരാജ്യങ്ങളുമായി സഹകരണത്തിന് ഇറാൻ തയ്യാറാണെങ്കിലും, അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കുന്നതിനെതിരെ മുജ്തബ മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്ക് സൈനിക സൗകര്യങ്ങൾ ഒരുക്കുന്ന രാജ്യങ്ങൾ ഇറാന്റെ സൈനിക നടപടികൾക്ക് ഇരയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അവിടെന്നുള്ള ഏത് അക്രമവും യുദ്ധമായി കണ്ട് ശക്തമായി തിരിച്ചടിക്കും
മുജ്തബയുടെ എഴുതി നൽകിയ സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ വഴി ടി.വി അവതാരകനാണ് വായിച്ചത്. മുജ്തബ നേരിട്ട് എത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാത്തത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെയും യുഎസിന്റെയും ആക്രമണത്തിൽ മുജ്തബയ്ക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് നിലവിലെ ഇറാൻ നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. ആവനാഴിയിലെ ശത്രുവിന്റെ പരാജയ ഭീതിയാണ് നുണ പ്രചരണമെന്നും ഇറാൻ നേതൃത്വം പ്രസ്താവനയിൽ പറഞ്ഞു

