KSDLIVENEWS

Real news for everyone

ഫിഫ റാങ്കിങില്‍ മെസി രണ്ടാമത്, എംബപെ മൂന്നാമത്; റൊണാള്‍ഡോ അടുത്തെങ്ങുമില്ല: ഒന്നാമന്‍ ജർമനിയുടെ സ്ട്രൈക്കർ ഡെനിസ് ഉണ്ടാവ്

SHARE THIS ON

വർഷങ്ങളുടെ കഠിനാധ്വാനവും പ്രതീക്ഷകളും നിമിഷനേരം കൊണ്ട് തകിടം മറിയാൻ സാധ്യതയുള്ള ഫിഫ ലോകകപ്പ് 2026ന്റെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് വേദിയുണർന്നു കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ പരീക്ഷണങ്ങൾ അതിജീവിച്ച് എത്തിയ ടീമുകൾക്ക് ഇനി മുന്നോട്ടുള്ള ഓരോ ചുവടും അഗ്നിപരീക്ഷയാണ്. ഒരൊറ്റ പിഴവ് ലോകകിരീടമെന്ന സ്വപ്നം എന്നെന്നേക്കുമായി അവസാനിപ്പിച്ചേക്കാം. ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഈ ഘട്ടത്തിലേക്ക് ടൂർണമെന്റ് കടക്കുമ്പോൾ, ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകടനങ്ങൾ വിലയിരുത്തി രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പുറത്തുവിട്ട പുതിയ ‘പവർ റാങ്കിങ്’ ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ലയണൽ മെസ്സി, കിലിയൻ എംബപെ, വിനീസ്യൂസ് ജൂനിയർ തുടങ്ങി അതികായന്മാരെയെല്ലാം പിന്നിലാക്കി ജർമനിയുടെ ഇരുപത്തൊൻപതുകാരനായ സ്ട്രൈക്കർ ഡെനിസ് ഉണ്ടാവ് ആണ് റാങ്കിങ്ങിൽ ഒന്നാമത്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം പുറത്തുവന്ന ഔദ്യോഗിക പട്ടികയിലാണ് വിഎഫ്ബി സ്റ്റട്ട്ഗാർട്ടിന്റെ ഈ താരം ഒന്നാമതെത്തിയത്. ഈ റാങ്കിങ് പുറത്തുവന്നതിനു തൊട്ടുപിന്നാലെ പാരഗ്വായ്‌യോട് പരാജയപ്പെട്ട് ജർമനി ലോകകപ്പിൽ‍നിന്നു പുറത്താകുകയും ചെയ്തു.

∙ എന്താണ് ഫിഫ പവർ റാങ്കിങ്?

ലോകകപ്പിൽ കളിക്കാരുടെ യഥാർഥ സ്വാധീനവും പ്രകടനവും അളക്കുന്നതിനായി ഫിഫ പുതുതായി അവതരിപ്പിച്ച ഡേറ്റ അധിഷ്ഠിത റേറ്റിങ് സംവിധാനമാണ് ‘പവർ റാങ്കിങ്’. കേവലം ഗോളുകളുടെ എണ്ണം മാത്രം നോക്കാതെ, മത്സരത്തിനിടയിൽ ഒരു കളിക്കാരൻ മൈതാനത്ത് വരുത്തുന്ന സ്വാധീനത്തെ പൂർണമായി വിശകലനം ചെയ്താണ് ഈ സ്കോർ നിശ്ചയിക്കുന്നത്. ഔട്ട്ഫീൽഡ് കളിക്കാരെ (ഫോർവേഡുമാർ, മിഡ്ഫീൽഡർമാർ, പ്രതിരോധ നിരക്കാർ) മൂന്നു പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് റേറ്റിങ് നൽകുന്നത്. അറ്റാക്കിങ് (ആക്രമണം), ക്രിയേറ്റിവിറ്റി (സർഗാത്മകത), ഡിഫെൻഡിങ് (പ്രതിരോധം) തുടങ്ങി ഓരോ വിഭാഗത്തിലും 0 മുതൽ 10 വരെയുള്ള സ്കോറുകളാണ് നൽകുക. ഗോൾകീപ്പർമാർക്ക് അവരുടെ പന്തടക്കവും ഗോൾ തടുക്കാനുള്ള കഴിവും അടിസ്ഥാനമാക്കിയാണ് മാർക്ക് നൽകുന്നത്.

∙ സൂപ്പർതാരങ്ങളുടെ റാങ്കിങ് നിലവാരം

ഫിഫയുടെ ഏറ്റവും പുതിയ പവർ റാങ്കിങ് വിവരങ്ങൾ പ്രകാരം ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവർ.

ഡെനിസ് ഉണ്ടാവ് – ജർമനി
ലയണൽ മെസ്സി – അർജന്റീന
കിലിയൻ എംബപെ – ഫ്രാൻസ്
വിനീസ്യൂസ് ജൂനിയർ – ബ്രസീൽ

അതേസമയം, പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ പട്ടികയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 79-ാം സ്ഥാനത്താണ് റൊണാൾഡോ നിലവിലുള്ളത്. 39-ാം വയസ്സിലും അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സി തന്റെ അദ്ഭുത ഫോം തുടരുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽനിന്ന് ആറു ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ആകെ 19 ഗോളുകൾ നേടുന്ന ആദ്യ പുരുഷ താരം എന്ന സർവകാല റെക്കോർഡ് മെസ്സി സ്വന്തം പേരിൽ കുറിച്ചു.

ഫ്രാൻസിന്റെ കിലിയൻ എംബപെ (4 ഗോൾ), ബ്രസീലിന്റെ വിനീസ്യൂസ് ജൂനിയർ (4 ഗോൾ), നോർവേയുടെ ഏർലിങ് ഹാലണ്ട് (4 ഗോൾ) എന്നിവരേക്കാൾ കൂടുതൽ ഗോൾ ഈ പ്രായത്തിലും മെസ്സി അടിച്ചുകൂട്ടി എന്നത് ഫുട്ബോൾ പ്രേമികളെ അദ്ഭുതപ്പെടുത്തുന്നു. എന്നാൽ, മിനിറ്റുകളുടെ അടിസ്ഥാനത്തിലുള്ള കാര്യക്ഷമതയും കുറഞ്ഞ സമയത്തിനുള്ളിൽ മത്സരത്തിൽ ചെലുത്തിയ സ്വാധീനവുമാണ് ജർമനിയുടെ ഡെനിസ് ഉണ്ടവിനെ മെസ്സിയേക്കാൾ നേരിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!