ആദ്യം വെടിനിർത്തൽ കരാർ വ്യവസ്ഥകൾ നടപ്പാക്കൂ: ദോഹയിൽ ഇറാന്റെ നിർണായക നീക്കം; യു.എസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്കില്ല

ദോഹ: ഏറെ നാളത്തെ പരിശ്രമത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ ഉരുത്തിരിഞ്ഞ സമാധാന ശ്രമം വീണ്ടും പാളുന്നതായി സൂചന. അമേരിക്കയുടെ ആക്രമണവും ഇറാന്റെ തിരിച്ചടിയും ശക്തമായ സാഹചര്യത്തിലാണ് പശ്ചിമേഷ്യൻ സമാധാനശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായത്. ചർച്ചകൾക്കായി ദോഹയിലെത്തിയ അമേരിക്കൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
രണ്ടാഴ്ച മുമ്പ് ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെ വ്യവസ്ഥകൾ ആദ്യം നടപ്പാക്കണമെന്നാണ് ഇറാന്റെ ആവശ്യം. വെടിനിർത്തൽ കരാറുമായി മുന്നോട്ട് പോകുകയാണെങ്കിൽ മറ്റു ചർച്ചകളിലേക്ക് കടക്കാമെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു.
അമേരിക്കൻ പക്ഷവുമായി ഒരു തലത്തിലുമുള്ള ചർച്ച വരും ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ആഴ്ച ഇറാന്റെ വിദഗ്ധസംഘം ദോഹയിലെത്തുന്നത് ധാരണാപത്രത്തിലെ വ്യവസ്ഥകൾ, പ്രത്യേകിച്ച് ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 11ന്റെ നടപ്പാക്കൽ വിലയിരുത്താനാകും.
അമേരിക്കൻ പ്രതിനിധികൾ ഖത്തറിലെത്തിയാലും അത് ഇറാൻ സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടതല്ല. അന്തിമ കരാറിലേക്കുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകൾ പൂർണമായി നടപ്പായതിന് ശേഷമേ സമഗ്ര കരാർ ചർച്ചകൾ തുടങ്ങാനാകൂ ഇറാൻ വ്യക്തമാക്കി.

