ദേശീയപാത നിർമാണം: നീലേശ്വരത്തെ അശാസ്ത്രീയത; നടപടി സ്വീകരിക്കാൻ നിർദേശം

നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ നൽകിയ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ പിഡബ്ല്യുഡി സെക്രട്ടറിയുടെ നിർദേശം. നീലേശ്വരത്തെ ദേശീയപാത വികസന പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും പരിസ്ഥിതി ആഘാതവും സംബന്ധിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത സഹിതമാണ് പരാതി നൽകിയത്.
നീലേശ്വരം മാർക്കറ്റിലെ പഴയ ഹൈവേയോട് ചേർന്നുള്ള ജലപാത പരിസ്ഥിതി സംരക്ഷണ നിയമങ്ങളും, എൻഎച്ച് ആക്ടും കാറ്റിൽപറത്തി കരാറുകാരൻ പൂർണമായും മണ്ണിട്ടു നികത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടെയുള്ള അശാസ്ത്രീയ നിർമാണപ്രവൃത്തിമൂലം നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ അടിയന്തര യോഗം വിളിക്കണമെന്നും ഡിപിആർ പുനഃക്രമീകരിച്ച് ജലപാതയിൽ സുഗമമായ ഒഴുക്ക് ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം നിസ്സാരമായി എടുത്താൽ, ഭാവിയിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും ആയിരിക്കും ഉത്തരവാദികൾ എന്നും പരാതിയിൽ പറയുന്നു. പരാതിയിന്മേൽ ഉചിതമായ നടപടി സ്വീകരിക്കാൻ കാസർകോട് കലക്ടറോടും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറോടും പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

