നിര്‍ണായക പോരാട്ടം ; കർഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ കര്‍ഷക സമരം തുടരുമെന്ന് നേതാക്കള്‍

ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരേയുള്ള കർഷക പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്നു. തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന ഉറച്ച നിലപാടിലാണ് കർഷക നേതാക്കൾ. നിർണായക പോരാട്ടത്തിനാണ് തങ്ങൾ ഡൽഹിയിലെത്തിയതെന്നും കർഷകർ നേതാക്കൾ പറയുന്നു.
ഡൽഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും തടയുമെന്ന് ഭീഷണി മുഴക്കി ആയിരക്കണക്കിന് കർഷകരാണ് അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് മാറിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം കർഷകർ തള്ളിയിരുന്നു. നിബന്ധനകൾ മുന്നോട്ടുവച്ചുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് കർഷകരുടെ നിലപാട്. ബുറാഡി പാർക്ക് തുറന്ന ജയിലാക്കാനാണ് കേന്ദ്ര നീക്കമെന്നും കർഷ നേതാക്കൾ ആരോപിച്ചിരുന്നു.
തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് ഗുർണം സിങ് വ്യക്തമാക്കുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ 31 കേസുകൾ പോലീസ് കർഷകർക്കെതിരേ രജിസ്റ്റർ ചെയ്തു. നിർണായകമായ ഒരു പോരാട്ടത്തിനാണ് തങ്ങൾ ഡൽഹിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും കർഷക സംഘടനകളുമായി യോഗം ചേരാൻ തങ്ങൾക്ക് സാധിച്ചിട്ടില്ല. പഞ്ചാബിൽ നിന്നുള്ള 30 സംഘടനകൾ മാത്രമാണ് ഇവിടെയുള്ളത്. നിബന്ധകളോടെ ചർച്ച നടത്താനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം നിരസിക്കുന്നതായും സിംഘു അതിർത്തിയിൽ പ്രക്ഷോപം തുടരുന്ന ഭാരതി കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി ജഗമോഹൻ സിങ് വ്യക്തമാക്കി.
ബുറാരി മൈതാനത്തേക്ക് പോകാൻ തയ്യാറല്ലെന്നും ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം തുടരുമെന്നും തിക്രി അതിർത്തിയിൽ പ്രതിഷേധിക്കുന്ന സുഖ്വീന്ദർ സിങ് പറഞ്ഞു. കുറഞ്ഞത് ആറ് മാസത്തോളം കഴിയാനുള്ള ഭക്ഷ്യവസ്തുക്കൾ കൈവശമുണ്ട്. ഇവിടെനിന്നും ജന്ദർ മന്ദറലേക്ക് മാത്രമേ മാറുകയുള്ളു. ഏത് പ്രതിസന്ധിയും നേരിടാൻ തങ്ങൾ തയ്യാറാണ്. ആവശ്യങ്ങൾ നിറവേറും വരെ ഇവിടെ തുടരും. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ വഴികളും തടയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിനായി കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുപി-ഡൽഹി ഗാസിപൂർ അതിർത്തിയിൽ ഡൽഹി പോലീസ് സുരക്ഷ വർധിപ്പിച്ചു. ആയിരക്കണക്കിന് കർഷകർ ഡൽഹി-ഹരിയാണ അതിർത്തിയിൽ ഇപ്പോഴും തുടരുന്നുണ്ട്. രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന കൂടുതൽ ദേശീയ പാതകൾ തടയുമെന്ന് കർഷകർ ഭീഷണി നേരിടാനും പോലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സിംഘു, ത്രിക്രി അതിർത്തികളിൽ പ്രതിഷേധം സമാധാനപരമാണ്. കഴിഞ്ഞ രണ്ട് ദിവസമായി രണ്ടിടത്തും അനിഷ്ഠ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനോടകം ബുറാഡിയിലെ നിരങ്കാരി മൈതാനത്ത് എത്തിച്ചേർന്ന കർഷകർ അവിടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെത്തുടർന്ന് നഗരത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. സിംഘു, ത്രിക്രി അതിർത്തികൾ അടച്ചതിനാൽ മറ്റു പാതകൾ തിരഞ്ഞെടുക്കണമെന്ന് ഡൽഹി ട്രാഫിക് പോലീസ് ട്വീറ്ററിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

